man who crucified himself for Jayalalitha is starting a political party called ‘AMMA’

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പ്രതികാരം ചോദിക്കുന്നതിനായി പുതിയ പാര്‍ട്ടി രൂപീകരിച്ച് ‘അമ്മ’യുടെ ആരാധകന്‍. ‘അമ്മ മക്കള്‍ മുന്നേറ്റ്ര അമപ്പൈ’ (അമ്മ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

കരാട്ടെ വിദഗ്ധനും ചിത്രകാരനുമായ ഷിഹാന്‍ ഹുസൈനിയാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഇത്രയും കാലം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആലോചിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ജയലളിതയുടെ മരണത്തിനു കാരണക്കാരായവര്‍ പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോള്‍ താന്‍ വെറുതേയിരിക്കാന്‍ പാടില്ല എന്ന് തോന്നിയതിനാലാണ് പുതിയ പാര്‍ട്ടിയെന്നും ഹുസൈനി പറഞ്ഞു.

ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ ശശികല മത്സരിക്കുകയാണെങ്കില്‍ താന്‍ അവര്‍ക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറയുന്നു. അമ്മ അകറ്റി നിര്‍ത്തിയവരാണ് അമ്മയുടെ മരണശേഷം പാര്‍ട്ടിയെ നയിക്കുന്നത് എന്നത് തന്നെ സംശയം ജനിപ്പിക്കുന്ന കാര്യമാമെന്നും ഹുസൈനി വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് ജയലളിതയുടെ പ്രതിമനിര്‍മ്മിക്കുമെന്നും, ലോകത്തെ ഏറ്റവും വലിയ പ്രതിമയായിരിക്കും ഇതെന്നും പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ജയലളിത ഓര്‍മ്മിക്കപ്പെടണമെന്നും ഹുസൈനി പറഞ്ഞു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ കണ്ട് ആശീര്‍വാദം നേടിയ ഹുസൈനി 15 വര്‍ഷങ്ങളായുള്ള തന്റെ കുടുംബ സുഹൃത്താണ് നായിഡുവെന്നും തനിക്ക് ബിജെപിയുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു.

ജയലളിതയെ ജയിലിലടച്ച സമയത്ത് ‘അമ്മ’യുടെ മോചനത്തിനായി സ്വയം കുരിശിലേറിയ ആളാണ് ഷിഹാന്‍ ഹുസൈനി.

സ്വന്തം രക്തം കൊണ്ട് ജയലളിതയുടെ ചിത്രം വരച്ചിട്ടുമുണ്ട് ഇദ്ദേഹം. ഇതേ തുടര്‍ന്ന് കരാട്ടെ സ്‌കൂള്‍ നടത്താന്‍ സൗജന്യമായി സ്ഥലവും മൂന്ന് ലക്ഷം രൂപയും അന്നത്തെ ജയലളിത സര്‍ക്കാര്‍ ഇദ്ദേഹത്തിന് നല്‍കിയിരുന്നു.

Top