ഫോട്ടോയെടുക്കാന്‍ ശ്രമിക്കവെ യുവാവിന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം

കൊല്‍ക്കത്ത: ദേശീയ പാതയ്ക്ക് സമീപം കണ്ട കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കവെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.

സാദിഖ് റഹ്മാന്‍ എന്ന നാല്‍പ്പതുകാരനാണ് മരണപ്പെട്ടത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ലടഗുരി വനപ്രദേശത്താണ് സംഭവം.

എന്‍എച്ച് 31 ലൂടെയുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായി കണ്ട കാട്ടാനയുടെ ദൃശ്യം പകര്‍ത്താന്‍ സാദിക് റഹാമാന്‍ കാറില്‍ നിന്നിറങ്ങി ചെല്ലുകയായിരുന്നു.

ദ്യശ്യം പകര്‍ത്തുന്നതിനിടയിലാണ് ജല്‍പായ്ഗുരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖിന് ആനയുടെ ചവിട്ടേല്‍ക്കുന്നത്.

ആന റോഡ് മുറിച്ചു കടക്കുന്നതിനാല്‍ വാഹനങ്ങളെല്ലാം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ഈ സമയം കാറില്‍ നിന്നിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതാണ് സാദിഖിന് വിനയായത്.

ആനയുടെ അപ്രതീക്ഷിതമായ നീക്കത്തില്‍ സാദിഖിന് ഓടാന്‍ കഴിയാതെ വന്നു.

ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം തന്നെ സാദിഖ് മരിച്ചു, എന്നാല്‍ 15 മിനിട്ടോളം ആന സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ ഒന്നും ചെയ്യാനാവാതെ മറ്റ് യാത്രക്കാര്‍ കുഴങ്ങി.

ഈ പ്രദേശത്ത് ആനകള്‍ സഞ്ചരിക്കുന്നത് സാധാരണമാണെന്നും, ഈ സമയം ആരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും, വാഹനത്തില്‍ നിന്ന് ഇറങ്ങിയതാണ് ദുരന്തത്തിന് കാരണമായതെന്നും വനപാലകര്‍ പറയുന്നു.

Top