കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; രണ്ടരലക്ഷം രൂപയുടെ ക്യാമറയുമായി കടന്നു

തിരുവല്ല: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് രണ്ടരലക്ഷം രൂപയുടെ ക്യാമറയുമായി യുവാവ് കടന്നു. ട്രാന്‍സ്‌ഫോമറിന്റെ പടം എടുക്കാനെന്ന വ്യാജേന ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തിയാണ് തട്ടിപ്പ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കരുനാഗപ്പള്ളി സ്വദേശി സുജിത്ത് എന്ന് പരിചയപ്പെടുത്തി ട്രാന്‍സ്‌ഫോമറുകളുടെ ഫോട്ടോയെടുക്കാനെന്ന പേരിലാണ് തോട്ടപ്പുഴ സ്റ്റുഡിയോയില്‍ മോഷ്ടവ് എത്തിയത്. കെഎസ്ഇബിയുടെ നീല ടാഗും ധരിച്ച് കറുത്ത ബുള്ളറ്റില്‍ ഫോട്ടോഗ്രാഫറോടൊപ്പം കറങ്ങി ട്രാന്‍സ്‌ഫോമറുടെ ഫോട്ടോകളെടുത്തു. പരുമല തിക്കപ്പുഴയില്‍ വെള്ളംകുടിക്കാനായി കടയില്‍ കയറിയ ശേഷമാണ് ക്യാമറയുമായി കടന്നുകളഞ്ഞത്.

വിവിധ സ്ഥലങ്ങലിലെ സിസിടിവികളില്‍ മോഷ്ടാവിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സ്റ്റുഡിയോ ഉടമ അനില്‍ തോമസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് മോഷ്ടാവ് തിരുവല്ലയിലെത്തിയത്.

Top