കൊവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട : പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ തൂങ്ങി മരിച്ചു. കലഞ്ഞൂർ സ്വദേശി നിശാന്താണ് തൂങ്ങിമരിച്ചത്. 41 വയസ്സായിരുന്നു. റാന്നി പെരുമ്പുഴയിലുള്ള ക്വാറൻ്റീൻ സെൻ്ററിലാണ് ഇയാൾ ആത്മത്യ ചെയ്തത്. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ക്വാറന്‍റീനിലിരിക്കെ മദ്യം കിട്ടാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. മരിക്കുന്നതിന് മുമ്പ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

നിരീക്ഷണത്തിലുള്ളവർക്കും ചികിത്സയിലുള്ളവർക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് പ്രധാന കൊവിഡ് ആശുപത്രികളിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ആത്മഹത്യ കൂടുകയാണ്. കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്.

രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൂടുതൽ ശ്രദ്ധ വേണമെന്നതാണ് ഈ ആത്മഹത്യകളിലൂടെ മനസിലാക്കാൻ കഴിയുന്നത് . ചെറിയ ഒരു ശ്രദ്ധകുറവ് പോലും അങ്ങനെയുള്ളവരെ അപകടത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Top