തന്നെ സ്വവര്‍ഗാനുരാഗിയാക്കിയത് ഐഫോണ്‍; ആരോപണവുമായി റഷ്യന്‍ യുവാവ്

മോസ്‌കോ: തന്നെ സ്വവര്‍ഗാനുരാഗിയാക്കിയത് ഐഫോണാണ് എന്നാരോപിച്ച് നിയമനടപടിയുമായി റഷ്യന്‍ യുവാവ്.ഡി.റസുമിലോവ് എന്ന യുവാവാണ് ഐഫോണിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഐഫോണിലേക്ക് വന്ന ഒരു സന്ദേശം കാരണമാണ് താന്‍ ഒരു സ്വവര്‍ഗാനുരാഗിയായത് എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ആപ്പിളില്‍ നിന്നും 15000 ഡോളര്‍ (10 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ കേസ് കൊടുത്തിരിക്കുന്നത്.

തന്നെ മനപ്പൂര്‍വം സ്വവര്‍ഗാനുരാഗത്തിലേക്ക് തള്ളിവിട്ടത് ഐഫോണ്‍ ആണ്. ഇത് ധാര്‍മികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായെന്നും റസുമിലോവ് ആരോപിച്ചു.

ഒരു സ്മാര്‍ട്ഫോണ്‍ ആപ്പ് വഴി ബിറ്റ്കോയിന് വേണ്ടി തിരഞ്ഞപ്പോള്‍ പകരം കിട്ടിയത് ‘ഗേ കോയിന്‍’ ആണ്. ‘അനുഭവിച്ചറിയാതെ വിലയിരുത്തരുത്’ എന്ന ഒരു സന്ദേശവും ഒപ്പം ലഭിച്ചു.

‘ഞാനും ചിന്തിച്ചു, അനുഭവിച്ചറിയാതെ എനിക്കെങ്ങനെ ഒരുകാര്യത്തെ വിലയിരുത്താനാവും? അങ്ങനെ ഞാന്‍ സ്വവര്‍ഗ ബന്ധങ്ങള്‍ക്കായി ശ്രമിച്ചു.’ റസുമിലോവ് എന്നയാള്‍ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്.

രണ്ട് മാസത്തിന് ശേഷം ഞാനൊരാളുമായി അടുപ്പത്തിലായി. ഇപ്പോള്‍ എനിക്ക് ആ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ആകുന്നില്ല. എനിക്ക് ഇത് മാതാപിതാക്കളോട് എങ്ങനെ പറയും എന്നറിയില്ല. ആ സന്ദേശമാണ് തന്റെ ജീവിതത്തെ ഇത്രയും മോശമാക്കി മാറ്റിയത്. എനിക്കിനി തിരിച്ചുവരാനാവില്ല. റസുമിലോവ് പറയുന്നു.

മോസ്‌കോ പ്രസെന്‍സ്‌കി ജില്ലാ കോടതിയില്‍ കഴിഞ്ഞമാസമാണ് പരാതി സമര്‍പ്പിക്കപ്പെട്ടത്. ഒക്ടോബര്‍ 17ന് ഇതില്‍ വാദം കേള്‍ക്കും.

Top