പ്രണയാഭ്യാർത്ഥന നിരസിച്ചു; തമിഴ്നാട്ടിൽ 16കാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

ചെന്നൈ: പ്രണയാഭ്യാർത്ഥന നിരസിച്ചതിന് 16കാരിയെ കുത്തിക്കൊന്ന് 22കാരൻ ജീവനൊടുക്കി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പ്ലസ് വണിൽ പഠിക്കുന്ന കുട്ടി പരീക്ഷ അവസാനിച്ചതിനു ശേഷം തന്റെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ 22കാരൻ പ്രണയം പറയുകയും കുട്ടി നിരസിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ യുവാവ് 14 തവണ കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതി കേശവൻ പിന്നീട് റെയിൽവേ പാളത്തിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഏറെക്കാലമായി പ്രതി കുട്ടിയെ പ്രണയാഭ്യർത്ഥനയുമായി ശല്യപ്പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ വർഷം കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായത്. കുട്ടിയെ കുത്തിയതിനു ശേഷം കത്തി സ്ഥലത്തുതന്നെ ഇട്ട് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കുട്ടിനിലത്തുകിടക്കുന്നതും രക്തമൊഴുകുന്നതും ശ്രദ്ധയിൽ പെട്ട നാട്ടുകാർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു.

സംഭവത്തിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. രാത്രി റെയിൽവേ പാളത്തിൽ മൃതദേഹം കിടക്കുന്നതായി അറിയിപ്പ് കിട്ടിയ പൊലീസ് സ്ഥലത്തെത്തി. മരണപ്പെട്ടത് കേശവനാണെന്ന് ഇയാളുടെ പിതാവ് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

 

Top