വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍

കൊച്ചി : എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. റംഷാദ്, അഹമ്മദ്, സാലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അങ്കമാലിയില്‍ വെച്ച് പ്രതികള്‍ കീഴടങ്ങുകയായിരുന്നു.

റെന്റ് എ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവിലാണ് വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്റെ മകന്‍ മുബാറകിനെ കുത്തിക്കൊലപ്പെടുത്തുന്നത്. കുത്തേല്‍ക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷ(24) എന്നയാള്‍ക്ക് പരുക്കേറ്റിരുന്നു. മാവിന്‍ചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം നടന്നത്.

മാളയിലുള്ള ഒരാളിൽ നിന്ന് റിയാസ് എടുത്ത റെന്റ് എ കാർ നിശ്ചിത സമയത്ത് ഉടമയ്ക്ക് തിരിച്ചുകൊടുക്കാൻ തയ്യാറായില്ല. റിയാസ് അറിയാതെ മുബാറക്‌ കാർ എടുത്തുകൊണ്ടുപോയി മാളയിലെ കാറുടമയ്ക്ക് നൽകിയതു സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രശ്നം പറഞ്ഞുതീർക്കാമെന്നു പറഞ്ഞ് പ്രതികൾ മുബാറക്കിനെ മാവിൻ ചുവട്ടിലേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കളെ കൂട്ടിയാണ് മുബാറക്ക് എത്തിയത്. വാക്കുതർക്കവും അടിപിടിയുമുണ്ടായി. തുടർന്നാണ് കൊലപാതകം നടന്നത്. റംഷാദാണ് കുത്തിയതെന്ന് മുബാറക്കിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.

Top