ഭാര്യയെ വെട്ടിയ ശേഷം പുഴയില്‍ ചാടി; ഒടുവില്‍ പൊലീസ് കസ്റ്റഡിയില്‍

ചാലക്കുടി: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടിപ്പുഴയില്‍ ചാടിയ അന്നനാട് പടയാട്ടി ജോണ്‍സണെ (49)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമത്തിനും ആത്മഹത്യശ്രമത്തിനും പ്രതിയ്‌ക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.

ദമ്പതിമാര്‍ തമ്മില്‍ വസ്തുസംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. അതിനാല്‍ ജോണ്‍സണ്‍ വീട്ടില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞദിവസം കോടതിയില്‍നിന്ന് സീമ വിധി സമ്പാദിച്ചിരുന്നു. ഇതറിഞ്ഞെത്തിയ ജോണ്‍സണ്‍ പറമ്പില്‍ നില്‍ക്കുകയായിരുന്ന സീമയെ വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു. തുടര്‍ന്ന് പുഴയിലേക്ക് ചാടി. നീന്തി രക്ഷപ്പെടുന്നതിനിടയില്‍ പാലത്തിന്റെ സമീപത്ത് കുളിക്കുകയായിരുന്ന ബേബി ഇയാളുടെ അടുത്തേക്ക് നീന്തി പിടികൂടുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കരയ്ക്കുകയറ്റി. വെട്ടേറ്റ ഭാര്യ സീമ (40) തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അപകടനില തരണംചെയ്തു.

Top