ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച സംഭവം: യുവാവ് സുഹൃത്താണെന്ന് പൊലീസ്

കൊല്ലം: ശാസ്താംകോട്ടയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സൗഹൃദത്തിലുണ്ടായ വിള്ളലാണെന്ന് പോലീസ്.സുഹൃത്തായ യുവാവ് വീട്ടില്‍ കയറി പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.

സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് കൃത്യം നടത്തിയതെന്നാണ് വിവരം.പെണ്‍കുട്ടിയും യുവാവും തമ്മില്‍ രണ്ട് വര്‍ഷത്തോളമായി സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദത്തില്‍ വിള്ളല്‍ വീണതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും കൊല്ലം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കി.

സംഭവ ദിവസം വെളുപ്പിന് 2മണിക്ക് കുട്ടിയുടെ വീടിന്റെ ടെറസില്‍ കൂടി കയറി മുറിയിലെത്തിയ യുവാവ് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. അതിനാല്‍ തന്നെ പെണ്‍കുട്ടിയുടെ മൊഴിയെടുത്താന്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്നും എസ്.പി വ്യക്തമാക്കി.

Top