ഭാര്യയെ കൊന്നു, ചത്ത പാമ്പിനെ കൊണ്ട് കടിപ്പിച്ച് മുങ്ങാന്‍ ശ്രമം; എന്നിട്ടും ഭര്‍ത്താവ് കുടുങ്ങി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാമ്പുകടിയേറ്റ് മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മുന്‍ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍. മധ്യപ്രദേശിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 36കാരനായ അമിതേഷ് പട്ടേരിയ തന്റെ കഥ വിശ്വസനീയമാക്കാന്‍ രാജസ്ഥാനില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ എത്തിച്ചെങ്കിലും പിടിക്കപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് 35കാരിയായ ശിവാനിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് തെളിഞ്ഞത്.

കൊലപാതകത്തിന് കൂട്ടുനിന്ന ഇയാളുടെ പിതാവ് 73കാരന്‍ ഓംപ്രകാശ് പട്ടേരിയ, സഹോദരി 38കാരി റിച്ചാ ചതുര്‍വേദി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഇന്‍ഡോറിലാണ് കൊലപാതകം അരങ്ങേറിയത്. നവംബര്‍ 30ന് നടന്ന സംഭവത്തില്‍ ഡിസംബര്‍ 3ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.

ഭാര്യയെ പാമ്പ് കടിച്ചെന്ന് പറഞ്ഞാണ് മൃതശരീരവുമായി അമിതേഷ് ആശുപത്രിയില്‍ എത്തിയത്. പോലീസ് വീട്ടില്‍ എത്തുമ്പോള്‍ ഒരു പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണമെന്ന സ്ഥിരീകരണം ലഭിച്ചതോടെ ഭര്‍ത്താവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് പിതാവും, സഹോദരിയും, താനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന ഇയാള്‍ ഏറ്റുപറഞ്ഞത്.

ഭാര്യയെ തലയിണ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കൈയില്‍ ചത്ത പാമ്പിന്റെ പല്ലുകള്‍ ആഴ്ത്തിയത്. പാമ്പ് കടിച്ചാണ് മരണമെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. രാജസ്ഥാനില്‍ നിന്നും 5000 രൂപ നല്‍കി വാങ്ങിയ പാമ്പിനെ 11 ദിവസം അലമാരയില്‍ സൂക്ഷിച്ച ശേഷമായിരുന്നു കൃത്യം.

Top