വാക്ക് തര്‍ക്കം; അമ്മയെ മകന്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊന്നു

crime

ന്യൂഡല്‍ഹി: അമ്മയെ മകന്‍ എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊന്നു. ബിരുദ വിദ്യാര്‍ത്ഥിയായ മനോജ് കുമാര്‍ (21)ആണ് അമ്മ രാംവതിയെ(55) കാലിയായ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഓപ്പണ്‍ സ്‌കൂളില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് മനോജ് കുമാര്‍.

ഗാസിയാബാദിലെ ആനന്ദ് വിഹാര്‍ എന്ന സ്ഥലത്ത് ബുധനാഴ്ച്ച രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. സംഭവദിവസം മനോജ് കുമാര്‍ രാംവതിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. അയല്‍വാസികള്‍ വന്നു നോക്കുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റ് നിലത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന രാംവതിയെ ആണ് കണ്ടത്.പിന്‍ വാതില്‍ തുറന്ന് മനോജ് കുമാര്‍ ഓടിപ്പോകുന്നതും അയല്‍വാസികള്‍ കണ്ടു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്.രാംവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

രാംവതിയും മനോജ് കുമാറും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകന്‍ യോഗേഷ് കുമാര്‍ അമ്മ വീട്ടിലാണ് താമസം. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജ് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി.

Top