ഭാര്യയേയും ഭാര്യ മാതാവിനേയും കൊലപ്പെടുത്തി യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി

കൊല്‍ക്കത്ത: ഭാര്യയേയും ഭാര്യ മാതാവിനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അമിത് അഗര്‍വാള്‍(42) ആണ് കൊലക്ക് ശേഷം ആത്മഹത്യ ചെയ്തത്.

ബംഗളുരുവിലെ വീട്ടില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനേയും കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം 5.30ഓടെയാണ് അമിത് അഗര്‍വാള്‍, ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന കൊല്‍ക്കത്തയിലെ അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെത്തിയത്. തുടര്‍ന്ന് ഭാര്യാമാതാവ് ലളിത ദണ്ഡാനിയയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ അവിടേക്കെത്തിയ ഭാര്യാപിതാവ് സുഭാഷ് ദണ്ഡാനിയ ഈ കാഴ്ച കണ്ട് ഭയന്ന് വിറച്ച് പുറത്തേക്കോടി. കതക് പുറത്തു നിന്ന് പൂട്ടിയ ശേഷം സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി കതക് തുറന്നു നോക്കിയപ്പോള്‍ ലളിത ദണ്ഡാനിയയും തൊട്ടടുത്തായി അമിത് അഗര്‍വാളും മരിച്ചുകിടക്കുന്നതാണ് കണ്ടത്.

സമീപത്തു നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ നിന്നാണ് അമിത് അഗര്‍വാള്‍ ഭാര്യയേയും കൊലപ്പെടുത്തിയ വിവരം അറിയുന്നത്. കൊല്‍ക്കത്ത പൊലീസ് വിവരം നല്‍കിയതനുസരിച്ച് ബംഗളൂരു പൊലീസ് വൈറ്റ്ഫീല്‍ഡിനടുത്തുള്ള വീട്ടിലെത്തുകയും അഗര്‍വാളിന്റെ ഭാര്യ ശില്‍പി ദണ്ഡാനിയയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അമിത് അഗര്‍വാളും ശില്‍പിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും വിവാഹമോചനത്തിന്റെ വക്കിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മകന്‍ സുരക്ഷിതനാണെന്നും പൊലീസ് വ്യക്തമാക്കി.

Top