ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സഹോദരനെ കൊലപ്പെടുത്തി; യുവാവ് പിടിയില്‍

അജ്മീര്‍: ഭിന്നശേഷിക്കാരനായ സഹോദരനെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി യുവാവ് കൊലപ്പെടുത്തി. ജഗ്‌പോര ഗ്രാമവാസിയും ഭിന്നശേഷിക്കാരനുമായ ദൗ സിംഗ് ആണ് കൊല്ലപ്പെട്ടത്.

അഹമ്മദാബാദില്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഇദ്ദേഹത്തിന് രണ്ട് കൈയ്യും നഷ്ടമായിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ തലയിലേറ്റ പരിക്കുകള്‍ കൂടി വ്യക്തമായതോടെ ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു.

സിംഗിന്റെ പേരിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനിയായിരുന്നത് ഇളയ സഹോദരന്‍ വസീറായിരുന്നു. എന്നാല്‍ 28കാരനായ വസീര്‍ ഈയിടെ കുടുംബത്തോട് പിണങ്ങി മറ്റൊരിടത്താണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ അടുത്തെത്തിയ വജീര്‍ ഇവരുമായി തര്‍ക്കിച്ചിരുന്നു. ഈ സമയത്ത് മുറിക്കകത്തായിരുന്ന ദൗ സിംഗ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നാലെ പോയ വസീര്‍ ഇയാളെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിച്ച ഇടത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ കെട്ടിത്തൂക്കിയ ശേഷം സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കുടുംബത്തോട് പിണങ്ങിക്കഴിയുന്നതിനാല്‍ ദൗ സിംഗ് ഇന്‍ഷുറന്‍സ് പോളിസി നോമിനി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള സാധ്യത വസീര്‍ മുന്നില്‍ കണ്ടിരുന്നു. ഇത് തടയാനും പണം തട്ടിയെടുക്കാനുമാണ് കൊലപ്പെടുത്തിയത്. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് പിടികൂടി.

Top