സര്‍ക്കാര്‍ ജോലിക്കായി സര്‍വ്വീസിലുള്ള അച്ഛനെ കൊലപ്പെടുത്തി മകന്‍

ഹൈദരാബാദ്: സര്‍ക്കാര്‍ ജോലിക്കായി സര്‍വ്വീസിലുള്ള അച്ഛനെ കൊലപ്പെടുത്തി മകന്‍. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു കൊലപാതകം. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.

മെയ് 26 ന് രാത്രി ഉറങ്ങുന്നതിനിടെയാണ് 25 കാരനായ മകന് 55 വയസ്സുകാരനായ അച്ഛനെ കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചെന്നാണ് കുടുംബാംഗങ്ങള്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ചിലര്‍ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പമ്പ് ഓപ്പറേറ്ററായി ജോലിചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയതെന്ന് മൂത്ത മകനായ 25 കാരന് പൊലീസിനോട് പറഞ്ഞു. ഉറങ്ങുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടേയും സഹോദരന്റേയും അനുവാദത്തോടെയാണ് അച്ഛനെ കൊന്നതെന്നും ഇയാള്‍ സമ്മതിച്ചു.

സംഭവത്തില്‍ മുഖ്യപ്രതിയായ 25 കാരനെയും ഇളയ സഹോദരനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരുടെ അമ്മ ഒളിവിലാണ്.

Top