ഭാര്യ പിതാവിനെ വാഹനമിടിച്ച് കൊന്നയാളെ അറസ്റ്റ് ചെയ്തു

കുടുംബ തര്‍ക്കകേസില്‍ കോടതി ഉദ്യോഗസ്ഥരുടെ കൂടെ നോട്ടീസ് നല്‍കാനെത്തിയ ഭാര്യ പിതാവിനെ വാഹനമിടിച്ച് കൊന്നയാളെ അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ സ്വദേശി അബ്ദുള്‍ സലാമാണ് അറസ്റ്റിലായത്‌. ഇന്നലെ വൈകുന്നേരമാണ് കൊട്ടാരക്കര കോടതിയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ മടത്തറ സ്വദേശി യഹിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട യഹിയയുടെ മകള്‍ ഭര്‍ത്താവ് അബ്ദുള്‍ സലാമുമായി ഒരു വര്‍ഷമായി കുടുംബ തര്‍ക്കത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ അബ്ദുള്‍ സലാം സ്വത്തുക്കള്‍ സഹോദരമാരുടേയും ബന്ധുക്കളുടെയും പേരിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇത് തടയണമെന്നാവശ്യപ്പെട്ട യഹിയയുടെ മകള്‍ കൊട്ടാരക്കര കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനെ തുടര്‍ന്ന് അബ്ദുള്‍ സലാമിനും സഹോദരമാര്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു. അബ്ദുള്‍ സലാമിന്റെ വീട്ടിലേക്ക് വഴികാണിച്ചകൊടുക്കാനാണ് കോടതി ഉദ്യോഗസ്ഥര്‍ക്കൊപ്പം യഹിയയും മകളുടെ മകനും കിളിമാനൂര്‍ തട്ടത്തുമലയിലെത്തിയത്.

കോടതി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കാന്‍ വീട്ടിലേക്ക് കയറിപ്പോള്‍ വഴിയരികില്‍ നിന്ന യഹിയയുടെയും സ്വന്തം മകന്റെയും ദേഹത്തേക്ക് അബ്ദള്‍ സലാം വാഹമോടിച്ച് കയറ്റുകയായിരുന്നു. പരിക്കേറ്റ യഹിയ ഇന്നലെ രാത്രി മരിച്ചു. തലക്കും കൈക്കൂം പരിക്കേറ്റ് പത്തുവയസ്സുകാരന്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പൊലീസ് അബ്ദുള്‍ സലാമിനെ കസ്റ്റഡിലെടുത്ത ചോദ്യം ചെയ്തിരുന്നു. രണ്ടുപേരെയും കൊലപ്പെടുത്താന്‍ കരുതികൂട്ടി വാഹമിടിച്ചു കയറ്റിയതാണെന്ന് കളിമാനൂര്‍ പൊലീസ് അറിയിച്ചു. കൊലകുറ്റത്തിന് പുറമെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിനും അബ്ദുള്‍ സലാമിനെതിരെ കേസെടുത്തിട്ടുണ്ട്.

Top