കൊട്ടിയത്ത് യുവാവ് കുത്തേറ്റു മരിച്ചു; സിപിഎം നേതാവിനെതിരെ കേസ്

murder

കൊട്ടിയം: കൊട്ടിയം ആലുംമൂട് ജംഗ്ഷനില്‍ യുവാവ് കുത്തേറ്റുമരിച്ചു. കുരീപ്പള്ളി തൈയ്ക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദീന്റെയും ജുമൈലത്തിന്റെയും മകന്‍ മുഹമ്മദ് ഷാഫി(28)യാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സി.പി.എം. ആലുംമൂട് ബ്രാഞ്ച് സെക്രട്ടറിയുമായ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരുടെപേരില്‍ കേസെടുത്തു. ഷാഫിയുടെ സുഹൃത്ത് മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ പേരില്‍ കൊട്ടിയം പൊലീസ് കേസെടുത്തത്.

ആലുംമൂട് ചന്തയ്ക്ക് പുറകുവശത്ത് വിജനമായ പുരയിടത്തില്‍ ചിലര്‍ നടത്തുന്ന ചീട്ടുകളി മുഹമ്മദ് ഷാഫി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.

തര്‍ക്കത്തിനുശേഷം സ്ഥലത്തുനിന്നുപോയ മുഹമ്മദ് ഷാഫിയെ പിന്നാലെ ബൈക്കിലെത്തിയ പ്രതികള്‍ തിരികെ വിളിച്ചുകൊണ്ടുവരികയായിരുന്നു. തിരികെയെത്തിയ ഷാഫിയെ പ്രതികള്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുസുമ്മുലിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. ഹര്‍ത്താല്‍ ആയതിനാല്‍ പ്രദേശത്ത് മറ്റ് കടകളോ വാഹനങ്ങളോ ഇല്ലായിരുന്നു. സംഭവമറിഞ്ഞ് അനീഷ് എന്ന യുവാവ് എത്തിയാണ് കുത്തേറ്റുകിടന്ന മുഹമ്മദ് ഷാഫിയെ ആശുപത്രിയിലെത്തിച്ചത്.

സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. ശ്രീനിവാസ്, ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ്ദ്, പോലീസ് ഇന്‍സ്പെക്ടര്‍മാരായ ഷെരീഫ്, അജയനാഥ്, എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച തിരുവനന്തപരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്േമാര്‍ട്ടം നടത്തും.

ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍നിന്ന് എത്തിയതായിരുന്നു യുവാവ്. മുഹമ്മദ് ഷാഫിയുടെ ഭാര്യ സുമയ്യ ഒരാഴ്ച മുന്‍പാണ് രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സൗദിയിലായിരുന്ന മുഹമ്മദ് ഷാഫി ഇതിനായാണ് ചുരുങ്ങിയദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്.

Top