അഹമ്മദാബാദ്: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ലൈംഗിക പീഡന കേസില്‍ സാക്ഷികളെ വധിയ്ക്കാന്‍ അനുയായികള്‍ വാടകക്കൊലയാളിയെ നിയോഗിച്ചതായി വെളിപ്പെടുത്തല്‍.
25 ലക്ഷം രൂപയാണ് ഇതിനായി വാഗ്ദാനം ചെയ്തത്. ഏഴ് സാക്ഷികളില്‍ മൂന്ന് പേരെ പശ്ചിമബംഗാള്‍ സ്വദേശിയായ കാര്‍ത്തിക് ഹാല്‍ദര്‍ എന്നയാള്‍ വധിച്ചിരുന്നു. എന്നാല്‍ ബാക്കി നാല് പേരെ കൊല്ലാന്‍ കഴിഞ്ഞില്ല.
ആശാറാം ബാപ്പുവും മകന്‍ നാരായണ്‍ സായിയും വിവിധ ലൈംഗികപീഡന കേസുകളില്‍ രാജസ്ഥാനിലേയും ഗുജറാത്തിലെയും ജയിലുകളിലാണ്. രാജസ്ഥാനിലെ ജോധ്പൂരിലും ഗുജറാത്തിലെ സൂറത്തിലും അഹമ്മദാബാദിലും ആശാറാമിനും മകനുമെതിരെ കേസുകളുണ്ട്.
കാര്‍ത്തിക് ഹാല്‍ദറിനെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സാധക് എന്ന് എറിയപ്പെടുന്ന ആശാറാമിന്റെ അനുയായികള്‍ സാക്ഷികളെ വധിയ്ക്കണമെന്ന ആവശ്യവുമായി 2014ല്‍ ഡല്‍ഹിയില്‍ തന്നെ വന്ന് കണ്ടതായി കാര്‍ത്തിക് ഹാല്‍ദര്‍ പറഞ്ഞു. പ്രവീണ്‍ വാക്കീല്‍, കെ.ഡി.പട്ടേല്‍, സഞ്ജയ് ജോധ്പൂര്‍, മോഹന്‍ കിഷോര്‍ എന്നീ അനുയായികളാണ് തന്നെ വന്ന് കണ്ടതെന്നും കാര്‍ത്തിക് പറഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.
2014 ജൂണില്‍ ആശാറാമിന്റെ സഹായിയും പ്രധാന സാക്ഷികളിലൊരാളുമായ അമൃത് പ്രജാപതിയെ രാജ്‌കോട്ടില്‍ വെടിവച്ച് കൊന്നിരുന്നു. മറ്റൊരു സാക്ഷിയായ കൃപാല്‍ സിംഗ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ടു. അഖില്‍ ഗുപ്ത എന്ന ആശാറാമിന്റെ പാചക്കാരനായിരുന്ന സാക്ഷി 2015 ജനുവരിയില്‍ യു.പിയിലെ മുസഫര്‍നഗറില്‍ വധിയ്ക്കപ്പെട്ടു. ഇയാള്‍ ആശാറാമിനെതിരെ മൊഴി നല്‍കിയിരുന്നു.
അഖില്‍ ഗുപ്തയുടെ കൊലപാതകം സി.ബി.ഐയാണ് അന്വേഷിയ്ക്കുന്നത്. നാടന്‍തോക്കുകള്‍ അടക്കം പത്തോളം തോക്കുകളാണ് കൊലപാതകങ്ങള്‍ക്കായി കാര്‍ത്തിക് കരുതിയിരുന്നത്. 2001ലാണ് ഇയാള്‍ ആശാറാമിന്റെ ആശ്രമവുമായി ബന്ധം സ്ഥാപിച്ചത്.