കര്‍ണാടകയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കൊലപാതകം: ഒരാള്‍ അറസ്റ്റ്

കര്‍ണാടക: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സര്‍ക്കാര്‍ കരാര്‍ ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് കെ.എസ് പ്രതിമ(45)യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരു സുബ്രഹ്മണ്യപോറയിലെ വാടക വീട്ടില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവും കുട്ടിയും നാട്ടില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. ക്വാറി മാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

കരാര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കിരണിനെയാണ് ബെംഗളൂരു പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ചാമരാജനഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാളെ ഒരാഴ്ച മുമ്പ് പ്രതിമ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നതായി ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് പറഞ്ഞു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

Top