കഡപ്പ: ആന്ധ്രാപ്രദേശിൽ പട്ടാപ്പകൽ നടുറോഡിൽ രണ്ടു പേർ ചേർന്ന് യുവാവിനെ വെട്ടികൊലപ്പെടുത്തി. വഴിയരികിൽ നൂറുകണക്കിനു പേർ കാഴ്ചക്കാരായി നിരന്നിട്ടും ആരും അക്രമികളെ പിന്തിരിപ്പിക്കാനോ സഹായിക്കാനോ കൂട്ടാക്കിയില്ല.
എന്നാൽ ആൾക്കൂട്ടത്തിൽ ചിലർ സംഭവം മൊബൈലിൽ പകർത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച ആന്ധ്രയിലെ റായൽസീമയിൽ പ്രൊഡുതുരു കോടതിക്കു സമീപം തിരക്കേറിയ റോഡിലായിരുന്നു സംഭവം. മൂർത്തി പ്രസാദ് റെഡ്ഡിയെന്ന യുവാവിനെയാണ് വെട്ടികൊലപ്പെടുത്തിയത്.
അക്രമികളിൽ ഒരാൾ മൂർത്തിയെ പിടിച്ചുനിർത്തുകയും രണ്ടാമൻ വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.
അക്രമികളുടെ ബന്ധുവായ സ്ത്രീയുമായി മൂർത്തിക്കുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു. വ്യാഴാഴ്ച രാവിലെ കോടതിയിൽ കേസുമായി ബന്ധപ്പെട്ടകാര്യത്തിന് മൂർത്തിയെത്തിയപ്പോഴാണ് അക്രമികൾ പിടികൂടിയത്.
സംഭവത്തിനു ശേഷം അക്രമികൾ രണ്ടുപേരും സമീപത്തെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.