ഡല്‍ഹി: ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ഡല്‍ഹി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. 30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡല്‍ഹിയില്‍ തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാന്‍ അടിയന്തിര നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കുഴല്‍ കിണറില്‍ യുവാവ് വീണ സംഭവത്തില്‍ ദുരൂഹത ബാക്കിയാവുകയാണ്. മുറിയില്‍ പൂട്ടി സീല്‍ ചെയ്ത കുഴല്‍ കിണര്‍ തകര്‍ത്താണ് വീണആള്‍ അകത്തു കടന്നത് എന്നാണ് നേരത്തെ മന്ത്രി വ്യക്തമാക്കിയത്. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉള്‍പ്പെടെ മന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മറ്റു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.
ഡല്‍ഹിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ സ്ഥലത്തെ കുഴല്‍ കിണറിലാണ് യുവാവ് വീണത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത് സംബന്ധിച്ച് വികാസ്പുരി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. സംഭവം നടന്ന ഉടനെ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സും ഡല്‍ഹി പൊലീസുമാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് വീര് പ്രതാപ് സിങിന്റെ നേതൃത്വത്തിലുള്ള എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താശേഷമാണ് യുവാവിനെ പുറത്തെടുത്തത്. എന്നാല്‍, വൈകിട്ട് മൂന്നോടെ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വീണത് ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.