കുഴിയിലിറങ്ങി കുടിവെള്ള പൈപ്പിടുന്നതിനിടെ സ്‌കൂള്‍ ബസ് കയറി മരിച്ചു

dead

കൊച്ചി: മരടില്‍ റോഡരികിലെ കുഴിയിലിറങ്ങി കുടിവെള്ള പൈപ്പിടുന്നതിനിടെ സ്‌കൂള്‍ വാന്‍ കയറി കരാര്‍ ജീവനക്കാരന്‍ മരിച്ചു.

ആലുവ മുപ്പത്തടം ചാളപ്പടി നാല്‍പതുപാറയില്‍ സുബ്രഹ്മണ്യന്‍ (സുപ്രന്‍ -55) ആണ് മരിച്ചത്. നെട്ടൂര്‍ ധന്യാ റോഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

ധന്യാ റോഡിലെ ഒരു വീട്ടിലേക്ക് കുടിവെള്ള പൈപ്പിടാന്‍ റോഡരികില്‍ കുഴിയെടുത്ത് അതിനുള്ളിലിരുന്ന് പൈപ്പുകള്‍ ബന്ധിപ്പിക്കുന്ന ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇതേ റോഡിലൂടെ വന്ന് കുട്ടികളെ ഇറക്കിയശേഷം മുന്നോട്ടു പോയ ബസ്, ഈ സമയം തൊട്ടുമുന്നില്‍ മൂന്നടിയോളം താഴ്ചയുള്ള കുഴിയില്‍ ഇറങ്ങിയിരുന്ന് പൈപ്പ് ബന്ധിപ്പിക്കുകയായിരുന്ന സുപ്രന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ് ഓടിയെത്തിയവര്‍ കുഴിയില്‍ പതിഞ്ഞുപോയ സുപ്രനെ ഉടന്‍ പുറത്തെടുത്തു. സമീപത്തെ വീട്ടില്‍ നിന്നു കൊണ്ടുവന്ന വെള്ളം കുടിക്കുന്നതിനിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top