ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമം, യാത്രക്കാരൻ തൃശ്ശൂരിൽ പിടിയിൽ

പാലക്കാട്: സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ യാത്രക്കാരൻ ബോംബ് ഭീഷണി.രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തർ തൃശ്ശൂരിൽ അറസ്റ്റിൽ. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനിൽ കയറാൻ കഴിയാതെ വന്ന യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറി. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് ഷൊർണൂരിൽ ട്രെയിനിൽ വെച്ച് പ്രതിയെ പിടികൂടി.

എറണാകുളത്ത് നിന്ന് യാത്രക്കായി ജയ്‌സിംഗ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 11.30 യ്ക്ക് എറണാകുളത്ത് എത്തി. ജയ്‌സിംഗിന് ഈ സമയത്ത് സ്റ്റേഷനിൽ എത്താനായില്ല. ഇതോടെയാണ് ഇദ്ദേഹം ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന് വിളിച്ച് പറഞ്ഞത്. പരിശോധനയ്ക്കായി ട്രെയിൻ പിടിച്ചിട്ടാൽ അതുവരെ യാത്ര ചെയ്ത് ട്രെയിനിൽ കയറാമെന്നായിരുന്നു കണക്കുകൂട്ടൽ.

ട്രെയിൻ തൃശ്ശൂരിൽ പിടിച്ചിടുമെന്നാണ് ജയ്സിംഗ് കരുതിയത്. എന്നാൽ പിടിച്ചിട്ടത് ഷൊർണൂരിലായിരുന്നു. ഇതോടെ ഷൊർണൂർ വരെ ജയ്സിംഗ് യാത്ര ചെയ്തു. ഈ സമയത്ത് ആരാണ് ബോംബ് ഭീഷണിക്ക് പിന്നിലെന്ന് പൊലീസും ആർപിഎഫും പരിശോധിക്കുന്നുണ്ടായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം രാത്രി തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. ഇപ്പോൾ ആർ പി എഫിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്.

Top