സഹോദരിയെ പ്രണയിച്ച യുവാവിനെ വെട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഹോദരിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. മൂവാറ്റുപുഴ പൊലീസാണ് പ്രതി ബേസിലിനെ പിടികൂടിയത്. മൂവാറ്റുപുഴ നഗരത്തില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ചാലിക്കടവ് പാലത്തിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ബേസിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അയാളെ മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

അതേസമയം, യുവാവ് അപകടനില തരണം ചെയ്തു എന്നാണ് വിവരം. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാല്‍ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേക്ക് മാറ്റി. കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബേസിലിന്റെ സഹോദരിയെ അഖില്‍ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

ആക്രമണത്തില്‍ അഖിലിന്റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനൊപ്പം എത്തിയ സുഹൃത്തും പൊലീസ് പിടിയിലായിട്ടുണ്ട്. കറുകടം സ്വദേശി പതിനേഴുകാരനെ പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സുഹൃത്തിനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടിയത്.

Top