തൃപ്തിയോടൊപ്പം ശബരിമലയ്ക്ക് പോകാനെത്തിയ ബിന്ദുവിനെ ആക്രമിച്ച ആള്‍ പിടിയില്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കൊപ്പം വന്ന ബിന്ദു അമ്മിണിയ്ക്ക് നേരെ ഉണ്ടായ മുളകുസ്‌പ്രേ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തനിക്ക് നേരെ ആക്രമണം ഉണ്ടായതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ പഴയ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ഇത്തവണ മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഉറച്ച് നിരവധി വനിതകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയായിരുന്നു.

എന്നാല്‍ ശബരിമല ദര്‍ശനത്തിന് വനിതകളുടെ സംഘം എത്തുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃപ്തി ദേശായിയും സംഘവും കമ്മീഷണറുടെ ഓഫീസിലുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ തൃപ്തി ദേശായി തിരിച്ച് പോവുകയായിരുന്നു.

Top