വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയ ഒറ്റയാന്‍…. ഇത് മെഗാസ്റ്റാറിന്റെ ജീവിതം

വിജയത്തിന്റെ പടവുകള്‍ ഒറ്റയ്ക്ക് കീഴടക്കിയ നടന്മാര്‍ വളരെക്കുറച്ചേ മലയാള സിനിമയില്‍ ഉള്ളു. അതില്‍ പ്രധാനിയാണ് മമ്മൂട്ടി. എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്ത് മുന്നേറിയ കരുത്തനാണ് ഈ ഒറ്റയാന്‍. ആരുണ്ട് നേര്‍ക്ക് നിന്ന് ചോദിക്കാന്‍? ആരുണ്ട് ആ കുതിപ്പിന് തടയിടാന്‍? ജീവിതം എന്ന മഹാസമസ്യയെ പോരാട്ടത്തിലൂടെ കീഴടക്കിയ വ്യക്തിയുടെ ജൈത്രയാത്രയാണ്. ആ യാത്രയ്ക്ക് തേര്‍ തെളിയ്ക്കാന്‍ നിരവധി പടയാളികളും. തെന്നിന്ത്യയില്‍ തന്നെ പൊന്നും വിലയുള്ള താരത്തിന് ഇന്ന് ആരാധകര്‍ ഒരുപാടാണ്.

മലയാളത്തിന്റെ സ്വന്തം മമ്മൂക്ക ഇന്ന് 68 വയസ്സിന്റെ നിറവിലാണ്. പ്രായം 68 ആണെങ്കിലും ഇന്നും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ കവച്ചുവെയ്ക്കാന്‍ ഒരു താരവും ഇതുവരെ പിറവിയെടുത്തിട്ടില്ല. പ്രായം മറച്ചുവച്ചിട്ടല്ല ഈ താരം ചെറിയ പെണ്‍കുട്ടികളുടെ കൂടെ ആടിപ്പാടുന്നത്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി ജനിച്ചത്. ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിലായിരുന്നു ജനനം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയെത്തിയ മമ്മൂട്ടിയില്‍ നിന്നും ഇന്നത്തെ മമ്മൂട്ടിയിലേക്കുള്ള ദൂരം വളരെ വലുതാണ്. ഒരു മനുഷ്യന് 30 വര്‍ഷം കൊണ്ട് നേടാന്‍ കഴിയുന്നതിന്റെ പരമാവധി നേട്ടങ്ങള്‍ സ്വന്തമാക്കി അദ്ദേഹം. ഇന്ത്യയിലെ മികച്ച നടന്‍മാര്‍ ആരൊക്കെ എന്നു ചോദിച്ചാല്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുള്ളയാള്‍. എന്നാല്‍ മമ്മൂട്ടി സ്വയം വിലയിരുത്തുന്നത് താന്‍ ഒരു ബോണ്‍ ആക്ടര്‍ അല്ല എന്നാണ്. അതായത്, കഠിനാദ്ധ്വാനത്തിലൂടെ സ്വായത്തമാക്കിയ അഭിനയത്തികവാണ് കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി തിളങ്ങുന്നത്.

അഭിഭാഷകനായിരുന്ന മമ്മൂട്ടി രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷമാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നത്. തുടര്‍ന്ന് എം.ടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലൂടെ പ്രധാനവേഷത്തിലെത്തിയെങ്കിലും ഈ ചിത്രം പൂര്‍ത്തിയായില്ല. പിന്നീട് കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയെ മുന്‍നിരയിലെത്തിക്കുന്നത്.

അവിടെ നിന്ന് കുടുംബനാഥനായും ചോരത്തിളപ്പുള്ള യുവാവായും പൊലീസുകാരനായും എന്നുവേണ്ട ഒട്ടേറെ വേഷങ്ങള്‍ കെട്ടിയാടി. എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വേഷങ്ങള്‍. ഇന്നും ഡേറ്റില്ലാത്ത നടനായി ഈ വയസിലും തുടരുന്നത് ആ മനുഷ്യന്‍ സിനിമയോട് കാണിച്ച സമര്‍പ്പണം ഒന്നുകൊണ്ട് മാത്രമാണ്. വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍. ഈ മനുഷ്യന്‍ മലയാള സിനിമയ്ക്ക് ദോഷം ചെയ്യുമെന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന കാലം. ഒരൊറ്റ കഥാപാത്രത്തിലൂടെയായിരുന്നു വിമര്‍ശകരുടെ നാവടച്ചു മമ്മൂട്ടി. ആ കഥാപാത്രത്തിന്റെ പേര് ജി കൃഷ്ണമൂര്‍ത്തി എന്നായിരുന്നു. ന്യൂഡല്‍ഹിയിലെ ജി കെ ഇന്നും ആണത്തത്തിന്റെ പ്രതീകമാണ്.

ന്യൂഡല്‍ഹിക്ക് ശേഷം മമ്മൂട്ടിക്ക് ഉയര്‍ച്ചകളുടെ സമയമായിരുന്നു. മോഹന്‍ലാല്‍ വന്നപ്പോള്‍ മമ്മൂട്ടി വീഴുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തന്റെ ആവര്‍ത്തിച്ചുള്ള വിജയങ്ങളിലൂടെയായിരുന്നു മറുപടി. അത് ബോക്‌സോഫീസില്‍ മാത്രമായിരുന്നില്ല. പൊന്തന്‍മാട, വിധേയന്‍, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, അമരം എന്നിങ്ങനെ വ്യത്യസ്തമായ സൃഷ്ടികളില്‍ തന്റെ ശക്തമായ സാന്നിധ്യം ജ്വലിപ്പിച്ചു നിര്‍ത്തി.

ഓരോകാലത്തും തന്റെ അഭിനയത്തില്‍ ഉണ്ടായിട്ടുള്ള പിഴവുകള്‍ തിരുത്തിയാണ് മമ്മൂട്ടി കടന്നു പോന്നിട്ടുള്ളത്. ഡാന്‍സ് അറിയില്ലെന്നായിരുന്നു ഒരു കടുത്ത വിമര്‍ശനം. ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള ഡാന്‍സ് രംഗത്ത് മമ്മൂട്ടി ഏറ്റുവാങ്ങിയ കൂവലിന് കണക്കില്ലായിരുന്നു. ആ കുറവ് ഏതാണ്ടൊരു പരിധി വരെ പരിഹരിച്ചിരിക്കുന്നു. ഇന്ന് മമ്മൂട്ടി ഡാന്‍സ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ ഒപ്പം ചുവടുവയ്ക്കുന്നു. ആ പരിമിതിയെ മറികടന്നു എന്നല്ല, മറികടക്കാനുള്ള തീവ്രമായ ശ്രമം നടത്തുകയായിരുന്നു എന്ന് മമ്മൂട്ടി തന്നെ പറയുന്നു.

കോമഡി വഴങ്ങില്ല എന്നായിരുന്നു മറ്റൊരു ആരോപണം. അടുത്തകാലത്ത് റെക്കോര്‍ഡു വിജയങ്ങള്‍ നേടിയിട്ടുള്ള മമ്മൂട്ടിച്ചിത്രങ്ങളെല്ലാം കോമഡിച്ചിത്രങ്ങളാണെന്നതാണ് അതിനുള്ള മറുപടി. ജില്ലാ കളക്ടര്‍ ജോസഫ് അലക്‌സിന്റെ ശരീര ഭാഷ മമ്മൂട്ടിക്ക് എളുപ്പം വഴങ്ങും. എന്നാല്‍ നിരക്ഷരനായ പോത്തുകച്ചവടക്കാരന്‍ രാജമാണിക്യമായുള്ള പകര്‍ന്നാട്ടത്തിലൂടെ പുതിയൊരു അഭിനയ രീതി കാഴ്ചവയ്ക്കാനും അത് ഒരു തരംഗമാക്കി മാറ്റാനും മമ്മൂട്ടിക്ക് കഴിഞ്ഞു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല മമ്മൂട്ടിയുടെ അഭിനയമികവ്. ഇംഗ്ലീഷ്, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2O10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു.

Top