എന്റെ ചിത്രം ആദ്യമായി അച്ചടിച്ചുവന്നത് ഇതിലാണ്; അപൂർവ്വ നിമിഷം പങ്കുവച്ച് മമ്മൂട്ടി

കൊച്ചി: തന്റെ കലാലയമായ മഹാരാജാസിലേക്കുള്ള മടക്കം മനോഹരമായ ഒരു വീഡിയോയായി അവതരിപ്പിച്ച് നടൻ മമ്മൂട്ടി. തൻറെ സോഷ്യൽ മീഡിയ അക്കൌണ്ടിലാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ‘കണ്ണൂർ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയപ്പോൾ എടുത്തതാണ് വീഡിയോ.

‘എന്നെങ്കിലും ഒരിക്കൽ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അതും സംഭവിച്ചു’- എന്നി വാക്കുകളോടെ വാഹനത്തിൽ മഹാരാജസിൻറെ മുന്നിൽ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

‘ലൈബ്രറിയിൽ നിന്നത് മലയാളിയുടെ മഹാ നടനല്ല, ചെമ്പ് എന്ന ദേശത്തുനിന്ന് കായൽകടന്ന് കോളേജിലെത്തിയ മുഹമ്മദുകുട്ടിയെന്ന ആ പഴയ ചെറുപ്പക്കാരനാണ്. സിനിമാനടനല്ല മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം’ എന്ന വാക്കുകളോടെയാണ് മഹാരാജാസിലെ ലൈബ്രറിയെ മമ്മൂട്ടി പരിചയപ്പെടുത്തുന്നത്.

അവിടുത്തെ പഴയ മാഗസിനുകൾ അന്വേഷിച്ചതും. ആദ്യമായി തൻറെ ഒരു ചിത്രം അടിച്ചുവന്ന മാഗസിൻ കണ്ടെത്തിയതും ആവേശത്തോടെ മമ്മൂട്ടി വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴത്തെ മഹാരാജാസിലെ കുട്ടികൾക്കൊപ്പം സെൽഫി എടുത്ത് മടങ്ങുന്ന മമ്മൂട്ടി അവസാനം പറയുന്ന വാചകങ്ങളും ശ്രദ്ധേയമാണ്.

കാലം മാറും, കലാലയത്തിൻറെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തിൽ നിന്നും ആ മൊബൈലിൽ പതിഞ്ഞ ചിത്രത്തിലേക്കുള്ള ദൂരം – മമ്മൂട്ടി വാഹനത്തിൽ മടങ്ങുന്ന രംഗത്തോടെ വീഡിയോ അവസാനിക്കുന്നു.

 

Top