ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യെന്ന് മമ്മൂട്ടി

കൊച്ചി: ബ്രഹ്മപുരം മാലിന്യകൂമ്പരത്തിലെ തീപിടുത്തത്തില്‍ വായു മലിനീകരണത്തിലാണ് കൊച്ചി നഗരം. രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും ഇപ്പോഴത്തെ അവസ്ഥയില്‍ ഇതിനെതിരെ പ്രതികരണങ്ങളുമായി രംഗത്തുണ്ട്. ഇപ്പോള്‍ സൂപ്പര്‍ താരം മമ്മൂട്ടിയും ബ്രഹ്മപുരത്തെ വിഷ പുക പ്രശ്നത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യെന്നും. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസം വലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ലെന്ന് പറയുന്ന മമ്മൂട്ടി. തീയും പുകയും അണഞ്ഞാല്‍ ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വത പരിഹാരമാണെന്നും പറയുന്നു.

ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി പുണെയിലായിരുന്നുവെന്നും. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിന് വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞുവെന്നും മമ്മൂട്ടി പറഞ്ഞു.

കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിതെന്നും മമ്മൂട്ടി പറയുന്നു. ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അവിടത്തെ പ്രശ്നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കിൽ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലിൽ വച്ചു മാറിനിന്ന് ആരോപണങ്ങൾ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുതെന്നും മമ്മൂട്ടി പറയുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിർത്തണം. ജൈവമാലിന്യങ്ങൾ വേറിട്ട് സംഭരിച്ച് സംസ്കരിക്കുകയോ ഉറവിട സംസ്കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളർന്നു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും മമ്മൂട്ടി പറയുന്നു.

Top