നക്ഷത്ര ഹോട്ടൽ സൗകര്യങ്ങളോടു കൂടിയ ഇന്ത്യയിലെ നമ്പർവൺ കാരവൻ സ്വന്തമാക്കി മമ്മൂട്ടി

കൊച്ചി : സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ കാരവൻ കണ്ട് ഞെട്ടി ആരാധകലോകം. ഇന്ത്യയിലെ തന്നെ നമ്പർവൺ കാരവൻ സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. കാരവൻ നിർമ്മാണ കോഡ് പ്രകാരം ഏറ്റവും ഉന്നതമായ എ.ഐ.എസ് 124 സർട്ടിഫിക്കറ്റ് നേടിയ രാജ്യത്തെ ആദ്യത്തെ കാരവനാണിത്. മെഴ്സിഡസ് ബെൻസ് ബസ്സിലാണ് കാരവൻ തയ്യാറാക്കിയിരിക്കുന്നത്. കാരവനു വേണ്ടി ഇഷ്ടനമ്പരായ കെ.എൽ. 7 സി.യു. 369ഉം മമ്മൂട്ടി സ്വന്തമാക്കി. കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടി എത്തിയപ്പോഴാണ് ഈ കാരവൻ പുറംലോകം കണ്ടത്.

അടിപൊളി നക്ഷത്രഹോട്ടലിന്റെ പകിട്ടോടു കൂടിയാണ് കാരവന്റെ അകത്തളം സജ്ജീകരിച്ചിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫാണ് വാഹനം. സിനിമ കാണാൻ തിയേറ്റർ, മുകളിലേക്ക് നോക്കിയാൽ ഇഷ്ടാനുസൃതം ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യം, പറഞ്ഞാൽ തെളിയുകയും കെടുകയും ചെയ്യുന്ന ലൈറ്റുകൾ, ആറു വശങ്ങളിലേക്ക് തിരിയുന്ന സീറ്റുകൾ, നക്ഷത്രഹോട്ടൽ സൗകര്യങ്ങളോടു കൂടിയ കിടപ്പുമുറി, സ്വിച്ചിട്ടാൽ ആ ഭാഗം പുറത്തേക്കുവരുന്ന വിധത്തിലാണ് നിർമ്മാണം. ബെഡും മറ്റു സൗകര്യങ്ങളും ഇറക്കുമതി ചെയ്തവ. ഇറ്റലിയിൽ നിന്നുള്ള ലെതറാണ് ഉപയോഗിച്ചിരിക്കുന്നത്. അകത്തെ ശബ്ദം പുറത്തോ പുറത്തെ ശബ്ദം അകത്തോ കേൾക്കില്ല. റോൾസ് റോയ്സ് കാറുകളിൽ മാത്രമുള്ള സ്റ്റാർനൈറ്റ് സ്കൈ റൂഫുണ്ട്. രാത്രി ആകാശ വിസ്മയം കാണാനുള്ള സംവിധാനം മമ്മൂട്ടി പ്രത്യേകം നിർദ്ദേശിച്ചതാണ്.

ചൂടിനെ ചെറുക്കുന്ന ഗ്ളാസുകളാണ് ബോഡിയിൽ ഉപയോഗിച്ചിരിക്കുന്നത്. 12 മീറ്റർ നീളമുള്ള ബസിൽ ഒരുക്കിയ കാരവൻ നിറുത്തിയിടുമ്പോൾ നാല് ഓട്ടോമാറ്റിക് ജാക്കികളിൽ ഉയർന്നുനിൽക്കും. ആറു മാസം കൊണ്ടാണ് കാരവൻ നിർമ്മിച്ചത്. നിരവധി കർശന പരിശോധനകൾക്കു ശേഷമാണ് സർട്ടിഫിക്കറ്റുകൾ നേടി കാരവൻ രജിസ്റ്റർ ചെയ്തത്. മുൻനിര ബസ് ബോഡി, കാരവൻ നിർമ്മാതാക്കളായ കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസാണ് ഇത് ഒരുക്കിയത്. കാരവന്റെ നിർമ്മാണച്ചിലവ് വ്യക്തമാക്കിയിട്ടില്ല.

Top