ശ്രീനാഥ് ഭാസിക്ക് അനുകൂലമായി മമ്മുട്ടി , ഇത് മെഗാസ്റ്റാറിന്റെ ഇരട്ടതാപ്പ് ‘നയം’

ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് തെറ്റെന്ന് നടന്‍ മമ്മൂട്ടി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പുതിയ ചിത്രം റോഷാക്കിന്റെ പ്രസ് മീറ്റില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതോടെ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചെന്ന് തെളിഞ്ഞാലും മമ്മുട്ടി സഹായിക്കാൻ ഇറങ്ങുമെന്ന സംശയം സിനിമാ മേഖലയിൽ തന്നെ ശക്തമായിട്ടുണ്ട്. മമ്മുട്ടിയുടേത് ഇരട്ട നിലപാടാണെന്ന വിമർശനവും ശക്തമാണ്. നിർമ്മാതാക്കളുടെ സംഘടനയാണ് മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് ശ്രീനാഥ് ഭാസിക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയത്. ഇതേ സംഘടന തന്നെയാണ് നടന് പരാതിക്കാരിയോട് മാപ്പ് പറയാനുള്ള അവസരവും ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ മമ്മുട്ടി തന്നെ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയ പശ്ചാത്തലത്തിൽ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് നിർമ്മാതാക്കളുടെ സംഘടന നീക്കാനാണ് സാധ്യത. പരാതിക്കാരി പരാതി പിൻവലിച്ചതും ഇതിന് സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

അതേസമയം, ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിഞ്ഞാൽ, ഇതു സംബന്ധമായി പൊലീസിന് അന്വേഷണം നടത്താതിരിക്കാൻ കഴിയുകയില്ല. അഥവാ പൊലീസ് കണ്ണടച്ചാൽ, അതും കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾക്കും അന്വേഷണം നടത്താനുള്ള അധികാരം ഉണ്ട്. അത്തരമൊരു സാഹചര്യം വന്നാൽ, ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചെന്ന പരിശോധന റിപ്പോർട്ട് ലഭിച്ചാൽ, അത് മലയാള സിനിമാ മേഖലയിലെ ലഹരി മാഫിയക്കാണ് വലിയ തിരിച്ചടിയാകുക. മുൻപ് ഐ.ജി നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ നടിമാരും യുവ സൂപ്പർ സ്റ്റാറുകളും ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. അന്നത്തെ ഡി.ജി.പി. എതിർത്തതിനാലാണ് അന്ന് റെയ്ഡ് നടക്കാതിരുന്നത്. കേന്ദ്ര ഏജൻസി നേരിട്ട് ഇടപെട്ടാൽ , ഈ ലിസ്റ്റിലുള്ളവരും കുടുങ്ങും.

Top