മമ്മൂക്കയെ.. മതില് ചാടിപ്പിച്ച കഥ ; അന്തരിച്ച ദാസിന്റെ ഓര്‍മകളില്‍

സിനിമാ ചിത്രീകരണ സ്ഥലങ്ങളില്‍ പ്രധാന സെക്യുരിറ്റിയായി പ്രവര്‍ത്തിച്ചിരുന്ന ദാസിനെ പക്ഷേ പല മലയാളി പ്രേക്ഷകര്‍ക്കും അത്ര പരിചയം കാണില്ല. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിച്ച ദാസ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ ദാസിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ പ്രേമചന്ദ്രന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ചലച്ചിത്ര മേഖലകളിലെ നിറ സാന്നിധ്യം മാറനല്ലൂർ ദാസ് എന്ന ക്രിസ്തുദാസ്… ഇനി ഓർമകളിൽ..

മലയാളത്തിലെ മുൻനിര താരങ്ങളുടെ ബോഡി ഗാർഡ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. മുൻപൊക്കെ ലൊക്കേഷനുകളിൽ പോകുമ്പോൾ ഞങ്ങൾക്കൊക്കെ ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും കിട്ടുന്ന സഹായം ചെറുതല്ല. ചിലപ്പോഴൊക്കെ ലൊക്കേഷനിൽ നിന്നും മടങ്ങുമ്പോൾ വാടാ.. നാളെ പോകാം.. നമുക്ക് റൂമിൽ തങ്ങാം എന്നുള്ള സ്നേഹത്തോടെയുള്ള ആ ക്ഷണം ഇനിയില്ല..

ദാസിനോടൊത്തുള്ള ഓർമകളിൽ ജീവിതത്തിലൊരിക്കലും മറക്കാത്ത ഒരു സംഭവം ഉണ്ട്.
മലയാളത്തിന്റെ മഹാനടനെ.. “മമ്മൂക്കയെ.. മതില് ചാടിപ്പിച്ച കഥ..”

കൊട്ടാരക്കര സ്വയംവര സിൽക്സിന്റെ ഉത്ഘാടനത്തിനായി മമ്മൂക്ക എത്തുമ്പോൾ എന്നെയും അജ്മലിനെയും ദാസ് വിളിച്ചിട്ട് പറഞ്ഞു എന്റെ കൂടെ സഹായിയായി കാണണം, ഞങ്ങൾ നോക്കുമ്പോൾ മമ്മൂക്കയല്ലേ വരുന്നത് ജനലക്ഷങ്ങൾ പുറത്ത് റോഡിൽ കിടന്നു തള്ളുമ്പോൾ അവരെയൊക്കെ നിയന്ത്രിച്ചു അദ്ദേഹത്തെ ഉദ്ഘടനസ്ഥലത്തു എത്തിക്കുക എന്ന ശ്രമകരമായ ജോലി. എന്തായാലും ഞങ്ങൾ രാവിലെ ചെന്നു റൂമിൽ കരുത്തിവച്ചിരുന്ന യൂണിഫോം സ്യൂട്ട് എടുത്തു ഞങ്ങളുടെ നേർക്ക് നീട്ടി, ഇത്രയും ആൾക്കാർ വരുമ്പോൾ അതിനിടയിൽ പെടാതിരിക്കണേൽ നിങ്ങൾ ഇതിട്ടു നിൽക്കണം. ഞങ്ങൾ ഇതെല്ലാം ധരിച്ചു പുരത്തിറങ്ങിയപ്പോഴേക്കും ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു .പിന്നീട് മീഡിയകളിൽ വന്ന പടം കണ്ടപ്പോഴാണ് അതിന്റെ കാഠിന്യം അറിയുന്നത്, ശെരിക്കും പേടിയും അഭിമാനവും വന്നത് എന്തെന്നാൽ നിങ്ങൾ ഓർക്കുന്നുണ്ടാകും ലോറിയിലും ബസിലും മുകളിൽ കയറി നിൽക്കുന്ന ആരാധകരെ..
ഒരു മണിക്കൂറോളം പണി പെട്ടു പോലീസിന്റെ സഹായത്തോടെ ആ ജനക്കൂട്ടത്തിനിടയിലൂടെ എങ്ങനെയെങ്കിലും അകത്തെത്തിക്കണം. വളരെ ശ്രമകരമായ ജോലി, അങ്ങനെ ആലോചിച്ചു നിന്നപ്പോഴാണ് “വാടാ..നമുക്ക് വേറെ എന്തെങ്കിലും മാർഗം നോക്കാം പരിസരം ഒന്ന് കറങ്ങാം എന്ന ദാസൻ പറയുന്നത്. അങ്ങനെ മറ്റൊരു റോഡിലൂടെ കറങ്ങി ഞങ്ങൾ സ്വയംവര യുടെ പിറകിലെത്തി.
അപ്പോൾ ഏകദേശം അകത്തേക്ക് എത്താം പക്ഷെ ഒരു മതിലുണ്ട്, അതാണ് പ്രശ്നം. അങ്ങനെ പുകഞ്ഞിരുന്നാലോചിച്ചപ്പോഴാണ് അവിടെ ഇന്റീരിയർ ചെയ്തുകൊണ്ടിരിക്കുന്ന മേശയുടെ ഡ്രായെർ സൈഡിൽ അടുക്കി വച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. ഒരു ഐഡിയ വന്നു നമുക്ക് ഇതെല്ലാം കൂടി അടുക്കിവച്ചു നോക്കിയാലോ മതിലിന്റെ ഉയരം കിട്ടുമോ എന്തായാലും ഞങ്ങൾ പണി തുടങ്ങിയിരുന്നു. അപ്പോഴേക്കും മമ്മൂക്ക അടൂരിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു. എന്തായാലും ഒരു വിധം ഞങ്ങൾ മതിലിനു അപ്പുറവും ഇപ്പുറവും പടി പോലെ അടുക്കി കഴിഞ്ഞിരുന്നു അപ്പോൾ. അടുത്ത പ്രശ്നം ആ ജനക്കൂട്ടം ഇത് കണ്ടാൽ ഓടി ഇതിനടുക്കലേക്ക് വരും വീണ്ടും പ്രശ്നം ആകും. മമ്മൂക്കയെത്താറായപ്പോൾ ഉടൻ ദാസൻ വിളിച്ചു പറഞ്ഞു പിറകിലൂടെ വഴിയിലൂടെ വന്നാൽ മതി. നിമിഷങ്ങൾക്കകം വണ്ടി ഓടി എത്തി ആ പടിക്ക് മുകളിലൂടെ ഓടി കയറി മുൻവശത്തേക്ക് പോയി.

ശെരിക്കും അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഞെട്ടി ഇതു ഏത് വഴി വന്നു എന്ന്. എന്തായാലും അദ്ദേഹം തിരിച്ചു മുൻവശത്തു കൂടെ തന്നെ പോയി.
ശെരിക്കും മമ്മൂക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല അദ്ദേഹം മതില് ചാടിയാണ് അകത്തേക്ക് പോയത് എന്നു.അതായിരുന്നു അദ്ദേഹത്തിന് ജോലിയിൽ ഉള്ള ആത്മാർത്ഥത.

ഏത് ജനക്കൂട്ടത്തിനിടയിലും ദാസ് ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടെങ്കിൽ താരങ്ങൾക്ക് ഭയപ്പെടാൻ ഒന്നും ഇല്ല. ജോലിയിൽ അത്രയ്ക്ക് കൃത്യത ആയിരുന്നു അദ്ദേഹത്തിന്. അതിലുപരി ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം.
മലയാള സിനിമയിൽ ദാസിനെപോലെ പിന്നാമ്പുറത്തു ജീവിച്ചു ആരും അറിയാതെ പോകുന്ന ഒട്ടേറെ പേർ ഉണ്ട്. അവരിൽ ഇങ്ങനൊക്കെയുള്ള രസകരമായ കഥകളും. ഞാൻ അതിൽ ഉണ്ടായിരുന്നത് കൊണ്ട് ഇവിടെ അത് പങ്കുവയ്ക്കാൻ കഴിഞ്ഞു.

ഈ ലോക്ക്ഡൗൻ കാലത്തും തന്നെക്കൊണ്ട് ആവും വിധം തിരുവനന്തപുരത്തു സാധുക്കൾക്ക് അരിയും കിറ്റുകളും എത്തിച്ചു കൊടുക്കാൻ മുൻനിരയിൽ ഉണ്ടായിരുന്നു. ഇനി സമയം കിട്ടുമ്പോൾ ഇടയ്ക്കൊരു വിളി വിശേഷങ്ങൾ അറിയാൻ.. ഞങ്ങളുടെ..
സിനിമാക്കാരുടെ പ്രിയപ്പെട്ട ദാസ് ഇനി ഇല്ല…
ആദരാഞ്ജലികൾ ദാസേട്ടാ..

Top