തമിഴ് താരം മനോബാലയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മമ്മൂട്ടിയും ദുൽഖറും

പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടിയും ദുൽഖർ സൽമാനും. പ്രിയ സുഹൃത്തും സഹപ്രവർത്തകയുമായ മനോബാലയുടെ വിയോ​ഗ വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് മമ്മൂട്ടി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘RIP മനോബാല സാർ! നിങ്ങൾ എല്ലായ്പ്പോഴും ഊഷ്മളവും ദയയുള്ളവരുമായിരുന്നു, നിരന്തരം ഞങ്ങളെ ചിരിപ്പിക്കുകയും ഞങ്ങളോട് സ്നേഹം നിറഞ്ഞവനും ആിരുന്നു. ഞങ്ങൾ ഒന്നിച്ച സിനിമകളിൽ നല്ല ഓർമകൾ മാത്രമെ എനിക്കുള്ളൂ’, എന്നാണ് ദുൽഖർ കുറിച്ചത്. ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിൽ മനോബാലയ്ക്ക് ഒപ്പം ദുൽഖർ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഐശ്വര്യ രാജേഷിന്റെ അച്ഛന്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഇന്ന് ഉച്ചയോടെയാണ് മനോബാല അന്തരിച്ചത്. അറുപത്തി ഒന്‍പത് വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭാരതി രാജയുടെ അസിസ്റ്റന്റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് മാറ്റിയത്.

Top