ക്യാബിനറ്റ് യോഗത്തില്‍ മമതയ്ക്ക് തിരിച്ചടിയായി നാല് മന്ത്രിമാരുടെ അസാന്നിധ്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് യോഗത്തില്‍ നാല് മന്ത്രിമാര്‍ പങ്കെടുക്കാത്തതില്‍ ആശങ്ക. ബംഗാള്‍ രാഷ്ട്രീയം വലിയ വിവാദങ്ങളിലൂടെയും അട്ടിമറി നീക്കങ്ങളിലൂടെയും കടന്നു പോകുന്ന ഘട്ടത്തിലുള്ള നിര്‍ണായക ക്യാബിനറ്റ് യോഗമാണ് ചേര്‍ന്നത്.

യോഗത്തില്‍ പങ്കെടുക്കാത്ത നാല് പേരില്‍ മൂന്ന് പേര്‍ കൃത്യമായ വിശദീകരണങ്ങള്‍ നല്‍കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം നാലാമത്തെയാള്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രജീബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രനാഥ് സിന്‍ഹ എന്നിവരാണ് മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്നത്. വനം വകുപ്പ് മന്ത്രി രജീബ് ബാനര്‍ജിയാണ് ഇതുവരെ കാരണം ബോധിപ്പിക്കാത്തയാള്‍.

ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലെ ഏകാധിപത്യ പ്രവണതകളെ വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയതും തൃണമൂല്‍ കോണ്‍ഗ്രസില്‍ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്തു അധികാരിക്ക് പിന്നാലെ രജീബ് ബാനര്‍ജിയേയും ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കളെല്ലാം പശ്ചിമ ബംഗാളില്‍ തമ്പടിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദ്വദിന സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയില്‍ എത്തിയിരുന്നു.

Top