ദേശീയ പണിമുടക്ക്‌: ഇത് സിപിഎമ്മിന്റെ ‘ദാദാഗിരി’യാണ്, സമരമല്ല; ആഞ്ഞടിച്ച് മമത

കൊല്‍ക്കത്ത: സിപിഎം കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ദേശീയ പണിമുടക്കിന്റെ മറവില്‍ അക്രമം നടത്തരുതെന്ന് സിപിഎമ്മിനോട് അപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ദുര്‍ഗാപൂരില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസുകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുകയാണ്. ഇത് സിപിഎമ്മിന്റെ ‘ദാദാഗിരി’യാണ്, സമരമല്ല. താനിതിനെ അപലപിക്കുകയാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മമത പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഇത്രയും ഗുരുതരമായ സാഹചര്യത്തില്‍ പണിമുടക്കിനോട് യോജിക്കാനാവില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. അതേ സമയം, സമരക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെ പിന്തുണക്കുന്നുവെന്നും മമത വ്യക്തമാക്കി.

ബംഗാളില്‍ ചിലയിടങ്ങളില്‍ പണിമുടക്ക് പൂര്‍ണമായെങ്കിലും ചിലയിടങ്ങളില്‍ ഭാഗികമായിരുന്നു. പശ്ചിമ ബംഗാളിലെ ഹൌറയിലും, നോര്‍ത്ത് 24 പര്‍ഗനാസിലും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.

Top