ലോക്സഭാ തെരഞ്ഞെടുപ്പ് ഈ ഡിസംബറില്‍ തന്നെ ബിജെപി നടത്താന്‍ സാധ്യതയുണ്ടെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചാണ് മമതയുടെ പ്രതികരണം. തൃണമൂൽ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി

ബിജെപിയെ മൂന്നാം തവണയും തെരഞ്ഞെടുത്താല്‍ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മമത ബാനര്‍ജി വോട്ടര്‍മാരോട് പറഞ്ഞു. ബിജെപിക്ക് മമത മുന്നറിയിപ്പ് നൽകിയതിങ്ങനെ- “ഇടത് മുന്നണിയെ ബംഗാളിൽ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ഞങ്ങളവരെ നീക്കി. ബിജെപിയെ കേന്ദ്രത്തിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ… ഞങ്ങൾ അത് ചെയ്യും. ഇന്ന് ബി.ജെ.പിക്ക് മാത്രമാണ് സ്വാതന്ത്ര്യം. മറ്റാർക്കും സംസാരിക്കാൻ സ്വാതന്ത്ര്യമില്ല. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ അവര്‍ ഭരണഘടന തന്നെ മാറ്റും.”

തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെടുമെന്നും മമത ബാനര്‍ജി പറഞ്ഞു. അഭിഷേക് ബാനര്‍ജി സിഇഒ ആയ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് മമത ബാനര്‍ജിയുടെ പ്രതികരണം. മമത ബാനര്‍ജിയുടെ അനന്തരവനാണ് അഭിഷേക് ബാനര്‍ജി.

“അവർ (ഇഡി) എനിക്കൊരു സന്ദേശം അയച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് അഭിഷേക് ബാനർജിയെ അറസ്റ്റ് ചെയ്യും. അവർ എന്താണ് ചെയ്തതെന്ന് നോക്കൂ. അവർ അവന്റെ കമ്പ്യൂട്ടറിൽ ഫയലുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. നിങ്ങൾ കമ്പ്യൂട്ടറില്‍ മിടുക്കരാണെന്ന് കരുതുന്നുണ്ടാവും. പക്ഷെ ഞങ്ങളെ വിലകുറച്ച് കാണരുത്”

Top