വിദ്യാര്‍ഥികള്‍ക്ക് പുതിയ വായ്പ പദ്ധതിയുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: വിദ്യാര്‍ഥികള്‍ക്കായി പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയാണ് മമത ബാനര്‍ജി പ്രഖ്യാപിച്ചത്. 10 വര്‍ഷം ബംഗാളില്‍ താമസിച്ചിട്ടുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തോ വിദേശത്തോ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പയെടുക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.

വായ്പക്ക് ഈട് നല്‍കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഗ്യാരന്റി നല്‍കുകയെന്നും മമത ബാനര്‍ജി പറഞ്ഞു. യു.ജി, പി.ജി, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പഠന ആവശ്യങ്ങള്‍ക്കായി വായ്പ ലഭിക്കും. കാര്‍ഡ് ഉപയോഗിച്ച് 10 ലക്ഷം രൂപ വായ്പ എടുക്കുന്നവര്‍ 15 വര്‍ഷത്തിനകം തിരിച്ചടച്ചാല്‍ മതിയാകും.

രാജ്യത്ത് സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ബിഹാറും സമാനമായ പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബംഗാളിലെ യുവാക്കളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

Top