മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. ഈ മാസം 30 വരെയാണ് മമതാ ബാനര്‍ജി ഡല്‍ഹിയില്‍ ഉണ്ടാകുക. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അവര്‍ കര്‍ഷക സമര വേദികളിലും സന്ദര്‍ശനത്തിന് എത്തും.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതാ ബാനര്‍ജി ഡല്‍ഹിയില്‍ എത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തമാക്കുക എന്ന വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുമായും മമത ചര്‍ച്ചകള്‍ നടത്തും.

ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാക്കളെ കാണുന്നത്. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്‍പോട്ട് വയ്ക്കുക.

വൈകുന്നേരം അഞ്ച് മണിക്കെത്തുന്ന മമത നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പെഗാസെസിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് മോദിയെ കാണുന്നത്.

Top