വീല്‍ചെയറിലിരുന്ന് റോഡ് ഷോ നടത്താനൊരുങ്ങി മമതാ ബാനര്‍ജി

mamata

ന്യൂഡല്‍ഹി: വീല്‍ചെയറിലിരുന്ന് റോഡ് ഷോ നടത്താനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാലിന് പരുക്കേറ്റ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മമതയുടെ റാലി. കൊല്‍ക്കത്തയിലെ ഹസ്രയിലാണ് ഇന്ന് വൈകിട്ട് മമതയുടെ കൂറ്റന്‍ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. റാലിക്ക് ശേഷം മമത ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയ്ക്ക് പരുക്കേറ്റത്.

നാല് പേര്‍ ചേര്‍ന്ന് തന്നെ മനപ്പൂര്‍വം ആക്രമിക്കുകയായിരുന്നു എന്നായിരുന്നു മമതയുടെ ആരോപണം. ഇടതുകാലിനും തോളിനും കഴുത്തിനും പരിക്കേറ്റ മമത ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ മമതയ്ക്കെതിരെ ഉണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് സംസ്ഥാനത്ത് ചൂടേറിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.

നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുന്ന മമതയുടെ എതിരാളി മുന്‍ സഹപ്രവര്‍ത്തകനും നിലവില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിയാണ്. എട്ട് ഘട്ടമായി നടക്കുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 നാണ് ആരംഭിക്കുക.

 

Top