മോദി ഉദ്ഘാടനം ചെയ്ത കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് താന്‍ നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന് മമത

കൊല്‍ക്കത്ത: ബംഗാളിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനത്തില്‍ വിവാദം കത്തുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് താന്‍ നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിന് അടിസ്ഥാനമായത്. ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയില്‍ ഇരുത്തിയായിരുന്നു മമത ബാനര്‍ജിയുടെ പരിഹാസം.

കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം താന്‍ നിര്‍വ്വഹിച്ചെന്നായിരുന്നു മമത പറഞ്ഞുവച്ചത്. ഉദ്ഘാടന പരിപാടി യഥാസമയം അറിയിക്കാത്തതിലും മമത വിമര്‍ശനമുന്നയിച്ചു. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയാണെന്ന് വിളിച്ച് അറിയിച്ചത് കേന്ദ്ര മന്ത്രിയാണെന്നും ഇത് ശരിയായ നടപടിയല്ലെന്നും അവര്‍ പറഞ്ഞു. അതേസമയം വിര്‍ച്വലിയാണ് ചിത്തരഞ്ജന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

അതേസമയം മമതയുടെ ‘നേരത്തെ ഉദ്ഘാടന’ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. മമത ബാനര്‍ജി അനാവശ്യ ഏറ്റുമുട്ടല്‍ നടത്തുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ അഭിപ്രായപ്പെട്ടു. കൊവിഡ് സെന്ററിന്റെ ഉദ്ഘാടനവും ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനവും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ ഗതികേടാണ് വെളിവാകുന്നചെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

Top