ബംഗാളില്‍ ബി.ജെ.പിക്ക് നേരിട്ട പരാജയം 2024ല്‍ രാജ്യത്തുടനീളം ഉണ്ടാകുമെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പി പരാജയപ്പെടുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ഫൂല്‍ബഗാനില്‍ കൊല്‍ക്കത്ത മുനിസിപ്പില്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പിക്ക് നേരിട്ട പരാജയം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം നേരിടേണ്ടി വരുമെന്നും മമത പറഞ്ഞു. ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നുവെന്നും മമത ചൂണ്ടിക്കാട്ടി.

2022ന്റെ തുടക്കത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഗോവ, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സൂര്യന്‍ അസ്തമിച്ചു തുടങ്ങിയെന്നും ഈ പ്രവണത രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു

സംസ്ഥാനത്ത് വ്യവസായം കൊണ്ടുവരികയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മമത വ്യക്തമാക്കി.

Top