മാമന്നന്‍ വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തിയുള്ള സിനിമ; കെ കെ ശൈലജ

ദയ്‌നിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മാരി സെല്‍വരാജ് ചിത്രമാണ് മാന്നന്‍. ചിത്രത്തിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് മുന്‍ മന്ത്രി കെ കെ ശൈലജ.ജാതിമത വര്‍ഗീയതയെ അരക്കിട്ടുറപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തിയുള്ള സിനിമയാണ് മാമന്നനെന്ന് കെ കെ ശൈലജ. ജാതി വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരി ശെല്‍വരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത് എന്ന് കെ കെ ശൈലജ പറഞ്ഞു.

മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം പറഞ്ഞ പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. കേരളത്തില്‍ നാം നടത്തിയ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ട്.എങ്കിലും മനുഷ്യമനസ്സുകളില്‍ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂര്‍ണ്ണമായും പറിച്ചെറിയാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. മറ്റ് ചില സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം ഏറെ മുന്നിലാണെന്നും കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

കെ കെ ശൈലജയുടെ വാക്കുകള്‍

കഴിഞ്ഞ ദിവസമാണ് ‘മാമന്നന്‍’കാണാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ സമൂഹത്തെ ഏറ്റവും കൂടുതല്‍ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥ. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ജാതിപരമായ വിവേചനങ്ങള്‍ തുടച്ചുനീക്കാന്‍ ഭരണാധികള്‍ ശ്രമിച്ചില്ല. കേരളത്തില്‍ നാം നടത്തിയ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ട്. എങ്കിലും മനുഷ്യമനസ്സുകളില്‍ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂര്‍ണ്ണമായും പറിച്ചെറിയാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

മറ്റ് ചില സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം ഏറെ മുന്നിലാണ്. ദളിത് സംവരണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഓഫീസില്‍ കസേരയില്‍ ഇരിക്കാന്‍ അനുവദിക്കാത്ത സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ ഉണ്ടായിട്ടുണ്ട്.അവര്‍ക്ക് അവകാശം അംഗീകരിച്ചുകിട്ടാന്‍ കോടതിയെ സമീപിക്കേണ്ടിവരുന്നു. അത്തരത്തിലുള്ള വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരിശെല്‍വരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത്.

ഉദയനിധിസ്റ്റാലിനും വടിവേലുവും കീര്‍ത്തിസുരേഷും അവരുടെ റോളുകള്‍ പ്രശംസാര്‍ഹമായി നിര്‍വ്വഹിച്ചു. മലയാളികളുടെ പ്രിയങ്കരനായ ഫഹദ്ഫാസില്‍ രത്‌നവേല്‍ എന്ന ജാതിക്കുശുമ്പനായ വില്ലനെ അവതരിപ്പിച്ച രീതി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ജാതിമത വര്‍ഗീയതയെ അരക്കിട്ടുറപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം.

Top