കാര്‍ഡില്ലാതെ എ.ടി.എം തട്ടിപ്പ് ; ഡല്‍ഹി എയിംസിലെ മലയാളി നഴ്സിന് നഷ്ടമായത് ഒരുലക്ഷം രൂപ

ന്യൂഡൽഹി: കാര്‍ഡില്ലാതെ നടത്തുന്ന എ.ടി.എം തട്ടിപ്പിന് ഇരയായി മലയാളികളും.

ഈ വിധത്തിലുള്ള തട്ടിപ്പിനിരയായി ഡല്‍ഹി എയിംസിലെ മലയാളി നഴ്സ് ലിജീഷിന് നഷ്ടമായത് ഒരുലക്ഷം രൂപ.

പുതുതായി വാങ്ങിയ വീടിന്‍റെ റജിസ്ട്രേഷനായി ലിജീഷ് കരുതിവച്ച 97,700രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്.

കഴിഞ്ഞ മേയ് 24ന് രാത്രി പതിനൊന്നരയ്ക്കും 25ന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കുമിടയിലാണ് അഞ്ചു തവണയായി അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടത്.

നാലുവട്ടം ഇരുപതിനായിരംരൂപ വീതം പിന്‍വലിച്ചത് ഡല്‍ഹി മംഗോള്‍പുരിയിലെ എ.ടി.എമ്മില്‍നിന്നാണെന്ന് എസ്.ബി.ഐ. അധികൃതര്‍ പറയുന്നു. ബാക്കി 17,700രൂപ ബിഹാറിലെ രമേഷ് ശര്‍മ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയത്.

നഷ്ടപ്പെട്ട 57,700 എന്ന് തിരികെ ലഭിക്കുമെന്ന് കാര്യത്തില്‍ എസ്.ബി.ഐ. അധികൃതര്‍ക്ക് മറുപടിയില്ല. പരാതിപറയാന്‍ ചെന്നപ്പോള്‍ എസ്.ബി.ഐ. ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഏറെ വേദനിപ്പിച്ചുവെന്നും ലിജീഷ് വ്യക്തമാക്കി.

ഇനിയൊരിക്കലും എ.ടി.എം. കാര്‍ഡ് ഉപയോഗിക്കില്ലെന്ന തീരുമാനത്തിലാണ് ലിജീഷും എയിംസില്‍ തന്നെ നഴ്സായ ഭാര്യ അനുവും.

നിലവിൽ ഉപയോഗിച്ചിരുന്ന എ.ടി.എം. കാര്‍ഡ് ലിജീഷ് ബ്ളോക്ക് ചെയ്തു. ഡിജിറ്റല്‍ ഇടപാടുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഇനി മുതൽ ഇടപാടുകള്‍ക്കായി ചെക്ക് മാത്രം ഉപയോഗിക്കാനാണ് തീരുമാനമെന്നും ലിജീഷ് പറഞ്ഞു.

Top