സിനിമതാരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച ബി.ജെ.പി രാഷ്ട്രപതിയെ ഒഴിവാക്കി;മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ ക്ഷണിക്കാത്തതിലാണ് വിമര്‍ശനം. സിനിമതാരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച ബി.ജെ.പി രാഷ്ട്രപതിയെ ഒഴിവാക്കിയെന്ന് ഖാര്‍ഗെ പറഞ്ഞു.

ഇത് രാഷ്ട്രപതിക്ക് നേരിട്ട അപമാനമാണ്. കോണ്‍ഗ്രസില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. ബി.ജെ.പി ഇത്തരത്തില്‍ എല്ലാ വിഭാഗം ജനങ്ങളേയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കാറില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചത്.

പാര്‍ലമെന്റിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിക്കാതിരുന്നതിലും ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചു. കോവിന്ദിനോട് തൊട്ടുകൂടായ്മയുള്ളതിനാലാണ് പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടാനുള്ള ഒരു തന്ത്രം മാത്രമാണ് ബി.ജെ.പിയുടെ വനിത സംവരണ ബില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഖാര്‍ഗെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രാജസ്ഥാനിലെ പുതിയ പാര്‍ട്ടി ഓഫീസിന് തറക്കല്ലിട്ടിരുന്നു. ജയ്പൂരിലെ മാനസരോവര്‍ മേഖലയിലാണ് കോണ്‍ഗ്രസ് പുതിയ പാര്‍ട്ടി ഓഫീസ് പണിയുന്നത്.

Top