ന്യൂഡല്‍ഹി: മാലദ്വീപിനെ ഉപയോഗിച്ച് ഇന്ത്യന്‍ നീക്കങ്ങള്‍ അറിയാന്‍ തക്കം പാര്‍ത്തിരുന്ന ചൈനയ്ക്ക് വന്‍ തിരിച്ചടി. ഇന്ത്യയെ നിരീക്ഷിക്കാന്‍ മാലദ്വീപില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനിരുന്ന ചൈനയുമായി ഒപ്പുവെച്ച കരാര്‍ മാലദ്വീപ് വേണ്ടെന്ന് വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
2017ല്‍ അബ്ദുള്ള യമിന്‍ പ്രസിഡന്റായിരിക്കെയാണ് ചൈനയും മാലദ്വീപും നിരീക്ഷണ കേന്ദ്രത്തിനുള്ള കരാര്‍ ഒപ്പുവെച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതാണ് ഇന്ത്യയ്ക്ക് ഗുണകരമായത്.
അബ്ദുള്ള യമീന്റെ കാലത്ത് ഒപ്പുവെച്ചിരുന്നത്, ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രമേഖലയിലുമുള്ള കപ്പലുകളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കാന്‍ ചൈനയ്ക്ക് അവസമൊരുക്കുന്ന കരാറായിരുന്നു. അതിനെക്കുറിച്ച് വിവരം ലഭിച്ച ഉടനെ ഇന്ത്യ സുരക്ഷാ പ്രശ്നം ഉയര്‍ത്തിമാലദ്വീപിനെ ആശങ്ക അറിയിച്ചിരുന്നു. ഇതാണ് കരാറുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന അവര്‍ തീരുമാനിക്കാന്‍ കാരണം.
എന്നാല്‍ ഇന്ത്യയെ നിരീക്ഷിക്കാനുള്ള കേന്ദ്രമല്ല കാലാവസ്ഥാ നിരീക്ഷണത്തിന് വേണ്ടിയുള്ള കേന്ദ്രമാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ചൈന അറിയിച്ചിരുന്നത്. വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ് ജയശങ്കറിന്റെ സന്ദര്‍ശന വേളയില്‍ മാലദ്വീപ് ഇതേ നിലപാടാണ് അന്ന് കൈക്കൊണ്ടിരുന്നത്. ഈ സ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് അനുകൂലമായി മാറിയത്.