മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി അസറുദ്ദീന്‍ അബ്ദുറഹ്മാന്‍ രാജിവെച്ചു

മലേഷ്യ: മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി അസറുദ്ദീന്‍ അബ്ദുറഹ്മാന്‍ രാജിവെച്ചു. മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം കണ്‍ട്രോള്‍ റൂമിന് സംഭവിച്ച വീഴ്ചയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹം രാജി വെച്ചത്. മലേഷ്യന്‍ വിമാനം എം.എച്ച് 370ന്റെ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിന്റെ ഫലമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന ഉടനെയായിരുന്നു അസറുദ്ദീന് അബ്ദുറഹ്മാന്റെ രാജി പ്രഖ്യാപിച്ചത്.

മലേഷ്യയിലെയും വിയറ്റ്‌നാമിലെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗങ്ങള്‍ അപകട സമയത്ത് ചട്ടപ്രകാരം പ്രവര്‍ത്തിച്ചില്ലെന്നത് സംശയം ബലപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇടപെടല്‍ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ആയിരത്തിലധികം പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടു രാജ്യങ്ങളുടെ സംയുക്ത അന്വേഷണത്തിന്റെ ഫലമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടില്‍ നിന്നു വിമാനം മനഃപൂര്‍വം മാറ്റി സഞ്ചരിച്ചുവെന്നാണു കണ്ടെത്തിയിരിക്കുന്നത്.

നേരത്തേ സാങ്കേതിക തകരാര്‍ കൊണ്ടാണു വിമാനം തകര്‍ന്നതെന്നായിരുന്നു നിഗമനം. റിപ്പോര്‍ട്ട് പുറത്തു വന്ന ഉടനെ പ്രതിഷേധവുമായി അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വിമാന അതോറിറ്റി മേധാവി രാജി വെച്ചത്.

Top