നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാളെയുമായി നാട്ടിലെത്തിക്കും

കാഠ്മണ്ഡു: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും.ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം രാത്രി 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ ഉച്ചയോടെയാകും കോഴിക്കോടെത്തിക്കുക.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു. എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും. അവിടെനിന്ന് വിമാനമാര്‍ഗംതന്നെ മൂന്നുമണിയോടെ തിരുവനന്തപുരത്തെത്തിക്കുമെന്നാണ് കരുതുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് നേപ്പാളിലെ ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടി ബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനന്ദ് സൂര്യ (ഒന്‍പത്), അഭി നായര്‍(ഏഴ്), വൈഷ്ണവ് രഞ്ജിത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്.ഇവരുടെ മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.

മരണ കാരണം ഇവര്‍ താമസിച്ച മുറിയിലെ ഹീറ്ററില്‍നിന്നു പുറത്തു വന്ന കാര്‍ബണ്‍ മോണോക്സൈഡ് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കൊടും തണുപ്പായിരുന്നതിനാല്‍ ഇവര്‍ താമസിച്ച റിസോര്‍ട്ടിലെ എല്ലാ മുറികളിലും ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാര്‍ബണ്‍ മോണോക്സൈഡ് ലീക്ക് ചെയ്തതതാണ് മരണകാരണമെന്നു കരുതുന്നു.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. ഒരു മുറിയില്‍ രണ്ട് ഭാഗത്തായാണ് എട്ട് പേരാണ് താമസിച്ചത്. വാതിലുകളും ജനാലകളും അടച്ച് ഉറങ്ങിയതിനാല്‍ രാവിലെ വാതില്‍ തുറക്കാതായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.പിന്നീട് ഹോട്ടല്‍ അധികൃതര്‍ എത്തി മുറി തുറന്നപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഇവരെ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസെത്തി, ഹോട്ടലില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.

Top