മലയാളി പൈലറ്റിന്റെ ആത്മഹത്യ; മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

ഡൽഹി: ഡൽഹിയിലെ മലയാളി പൈലറ്റിന്റെ ആത്മഹത്യക്ക് കാരണം ജോലി സ്ഥലത്തെ മാനസിക പീഡനമെന്ന് ബന്ധുക്കൾ. അലയൻസ് എയറിൽ പൈലറ്റായ മുഹമ്മദ് ഷാഫിയെ മേലുദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഷാഫിയുടെ മരണം സംബന്ധിച്ച് പൊലീസിലും ഡിജിസിഎക്കും പരാതി നൽകുമെന്നും ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തലശ്ശേരി കരിയാട് സ്വദേശിയായ മുപ്പത്തിരണ്ടു വയസ്സുകാരൻ മുഹമ്മദ് ഷാഫിയെ ദില്ലി ദ്വാരകയിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്ന് അടച്ച മുറിയുടെ വാതിലുകളും ജനലുകളും പ്ലാസ്റ്റർ കൊണ്ട് സീൽ ചെയ്ത നിലയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് വീട് കുത്തി തുറന്നത്. കയ്യും കാലും സ്വയം കെട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങൾക്ക് മുൻപാണ് അലയൻസ് എയറിൽ ഷാഫിക്ക് ജോലി ലഭിക്കുന്നത്. മിടുക്കനായ പൈലറ്റായിരുന്നിട്ടും കമ്പനിയിൽ നിന്ന് മോശം അനുഭവമാണ് ഷാഫിക്കുണ്ടായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

എയർ ഇന്ത്യ അലയൻസിലെ ഉദ്യോഗസ്ഥർ ജീവനക്കാരെ പല തരത്തിൽ മാനസിക സമ്മർദ്ദത്തിലാക്കാറുണ്ടെന്നും, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും കമ്പനിയിൽ നേരത്തെ ജോലി ചെയ്തിരുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി സാക്ഷ്യപ്പെടുത്തുന്നു. മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഷാഫി പറഞ്ഞിരുന്നതായി ചില സുഹൃത്തുക്കളും പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്താൻ അലയൻസും പൊലീസും തയ്യാറാകണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Top