നാട്ടിലേക്ക് വരാനാകാതെ മോള്‍ഡോവില്‍ കുടുങ്ങി നാനൂറിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍

കൊച്ചി: മോള്‍ഡോവയില്‍ യുഎസ്എംഎഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാനൂറിലേറെ വരുന്ന മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്കു വരാനാവാതെ ആശങ്കയില്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിസിറ്റിങ് പ്രഫസറായ സര്‍വകലാശാലയാണിത്. 35 ലക്ഷം മാത്രം ജനസംഖ്യയുള്ള മോള്‍ഡോവയില്‍ ഇതിനകം 66 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധയുടെ പശ്ചാത്തലത്തില്‍ ഈ മാസം ആദ്യം യൂണിവേഴ്‌സിറ്റി അടച്ചെങ്കിലും മലയാളികള്‍ ഉള്‍പ്പെടെ അറുന്നൂറോളം ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ കഴിയുകയാണ്. ഹോസ്റ്റലില്‍ ഇതുവരെ ആര്‍ക്കും രോഗബാധയില്ലെങ്കിലും അങ്ങനെ സംഭവിച്ചാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് ഇവര്‍ പറയുന്നു.

17ന് ഇവിടെ നിന്നുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ നാട്ടിലേക്കു വരണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക വിമാനം അയയ്‌ക്കേണ്ടി വരും. അമേരിക്ക, ഇസ്രയേല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലേക്കു കൊണ്ടുപോയി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എംബസിയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതരോടു സാഹചര്യം ആരാഞ്ഞിരുന്നു. കുട്ടികളെല്ലാം ഹോസ്റ്റലില്‍ സുരക്ഷിതരാണെന്നും ഭക്ഷണം അടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാണെന്നുമായിരുന്നു മറുപടി. ഇതോടെ എംബസിയുടെ ഇടപെടലും അവസാനിച്ചു.

ഹോസ്റ്റലുകളില്‍ ടീം ലീഡര്‍മാരായ ഏതാനും വിദ്യാര്‍ഥികള്‍ മാത്രം പുറത്തുപോയാണ് ആഹാര സാധനങ്ങള്‍ വാങ്ങുന്നത്. ഇറ്റലിയോട് ചേര്‍ന്നുള്ള രാജ്യമായതിനാല്‍ മോള്‍ഡോവയിലും രോഗം പടരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ രാജ്യത്തേക്കു മടങ്ങാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

Top