ദക്ഷിണാഫ്രിക്കയില്‍ മലയാളിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

murder

ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മലയാളിയും ദക്ഷിണാഫ്രിക്കയില്‍ വിദ്യാഭ്യാസ സ്ഥാപന ഉടമയുമായ അശോക് കുമാര്‍ വേലായുധനെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് അശോകനെ തട്ടിക്കൊണ്ടു പോയത്. പിന്നീട് കൊലപ്പെടുത്തിയ ശേഷം അശോകനെ അദ്ദേഹത്തിന്റെ തന്നെ കാറില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഉംറ്റാറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. സമീപത്തെ കടയില്‍നിന്നും ഭക്ഷണം വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അശോകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.

ഉംറ്റാറ്റയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ജോലിചെയ്തു വന്ന സിവില്‍ എന്‍ജിനീയറായ അശോകന്‍ സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെയും, ഹോളി വേഡ് ഇംഗ്ലീഷ്മീഡിയം ജൂനിയര്‍ സ്‌കൂളിന്റെയും ഉടമയാണ്.

അശോകന്‍ അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഭാര്യ ഇന്ദ്രാണി ദേവിയും ഏക മകള്‍ ആഗ്രഹ ദത്തയും നെയ്യാറ്റിന്‍കര നേമത്തുള്ള കുതിരവട്ടത്തില്‍ സുജാസില്‍ അശോകന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒപ്പമാണ് താമസം.

Top