കൊച്ചി: കാസര്‍ഗോഡ് ജില്ലയില്‍നിന്നും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നവരില്‍ എട്ടു പേരും അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യുടെ സ്ഥിരീകരണം. ഇവരുടെ കേരളത്തിലെ ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എൻഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്.
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു മരണമെന്നാണു കേരള പൊലീസിനെ എൻഐഎ അറിയിച്ചത്.
തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിൽ ഐഎസിൽ ചേർന്ന 23 പേരിൽ ഉൾപ്പെട്ടവരാണ് 8 പേരും. അബ്ദുൽ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങൾക്കാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായത്. അതേ സമയം അബ്ദുൽ റാഷിദ് 2 മാസം മുൻപ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചെങ്കിലും എൻഐഎ സ്ഥിരീകരിച്ച 8 പേരുടെ പട്ടികയിൽ ഇല്ല.
ഇതാദ്യമായാണ് അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി എന്‍ഐഎയുടെ ഭാഗത്തു നിന്ന് സ്ഥിരീകരണം വരുന്നത്. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.