ഐ.എഫ്.എഫ്.ഐ യില്‍ കേരള സ്‌റ്റോറി സിനിമക്കെതിരെ പ്രതിഷേധിച്ച മലയാളികള്‍ക്ക് വിലക്ക്

പനാജി: ഗോവയില്‍ നടക്കുന്ന 54ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ സംഘ്പരിവാര്‍ വിദ്വേഷ അജണ്ട പ്രചരിപ്പിക്കുന്ന വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച മലയാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറും ചലച്ചിത്ര പ്രവര്‍ത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവര്‍ത്തക അര്‍ച്ചന രവിയേയുമാണ് ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറി പ്രൊപ്പഗണ്ട സിനിമയാണെന്നും സിനിമയില്‍ പറയുന്ന കാര്യങ്ങളുടെ സ്രോതസ്സ് എവിടെ നിന്നെന്ന് ചോദിച്ചാല്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മറുപടിയില്ലെന്നും പ്രതിഷേധിച്ചവര്‍ പറഞ്ഞു. ‘ദ കേരള സ്റ്റോറി’ സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാല്‍ തങ്ങളെ പൊലീസ് തടഞ്ഞുവയ്ക്കുകയും ഫെസ്റ്റിവല്‍ പാസ് പിടിച്ചുവാങ്ങുകയും മേളയില്‍ നിന്ന് പുറത്താക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തെന്ന് ശ്രീനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

മേളയില്‍ മുഖ്യധാരാ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്ന് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് സിനിമയിലെ പറയുന്നത്.

Top